May 25, 2011

അഴിമുഖത്തെ ലോറ

ലോറ, 
നേരമുണ്ടെങ്കില്‍, അഴിമുഖത്ത് നില്‍ക്കാം..
ഒരു കണ്‍വെയര്‍ ബെല്‍ട്ടിലെന്ന പോല്‍ 
പുഴയിലൂടെ വരുന്നത് കണ്ടോ,
പാതി കരിഞ്ഞ മരത്തടികള്‍,
ചത്ത പെരുമ്പാമ്പ്‌ ഒരെണ്ണം ,
ഒറ്റച്ചെരുപ്പുകള്‍ ..
പുഴയുടെ തള്ളലിനെയും കടന്നു 
കടലിന്റെ തലോടലുകള്‍,
ഓരോ തിരയും വലിയുമ്പോള്‍
തങ്ങള്‍ക്കെന്തെങ്കിലുമെന്നു  നിനച്ചു  
ഇറങ്ങിവരുന്ന കറുത്ത പക്ഷികള്‍..
ലോറ, അവ കാക്കകളല്ല..
 
അഴിമുഖത്ത്
പുഴ / കടല്‍ വേഴ്ച കണ്ടു
കണ്ടുമടുത്തു വൈരാഗികളായ
വൃദ്ധ ശിലകളെ നീ കണ്ടോ?
കഴിഞ്ഞ വേലിയേറ്റത്തിന്റെ
നനവ്‌ ചുളിവുകളില്‍ അവ പേറുന്നുണ്ട്
നനഞ്ഞ വായുവെന്നു നീ
ചിരിക്കുകയാണോ?

കെട്ടഴിഞ്ഞ മുടി പറത്തി
നീള്‍, നീലക്കണ്ണില്‍ ചിരിച്ച്
കടല്‍ക്കാറ്റെടുക്കാത്ത
ഇലഞ്ഞിപ്പൂമണത്തില്‍
ലോറ, നീ നില്‍ക്കുമ്പോള്‍,
എനിക്ക് മാത്രമറിയുന്നൊരിടം
നിനക്ക് മാത്രം കാട്ടിത്തരാം..

നനഞ്ഞ വായുവില്‍,
നനഞ്ഞ,
വൃദ്ധ ശിലകള്‍ക്ക്‌ നടുവില്‍,
നനഞ്ഞ മണലിലൊരിടം
ലോറ, നീ കണ്ടോ..
അവിടെ നിനക്കൊരുമ്മ
ഞാന്‍ കാത്തു വെച്ചിട്ടുണ്ട്..
പകരം,
നിന്റെ കോമ്പല്ലുകള്‍
എന്റെ കഴുത്തിലാഴ്ത്തുക..
നനഞ്ഞ,
വെള്ള മണലില്‍,
എന്റെ വിളര്‍ച്ച
ആരും
തിരിച്ചറിഞ്ഞേക്കില്ല..
 

3 comments:

  1. കൈവിട്ടുപോയ ജീവിതത്തെ ഉപേക്ഷിക്കുന്നതിന്
    തെരഞ്ഞെടുത്ത വഴി ..............

    നല്ല അവതരണം ......

    ReplyDelete