May 25, 2011

അഴിമുഖത്തെ ലോറ

ലോറ, 
നേരമുണ്ടെങ്കില്‍, അഴിമുഖത്ത് നില്‍ക്കാം..
ഒരു കണ്‍വെയര്‍ ബെല്‍ട്ടിലെന്ന പോല്‍ 
പുഴയിലൂടെ വരുന്നത് കണ്ടോ,
പാതി കരിഞ്ഞ മരത്തടികള്‍,
ചത്ത പെരുമ്പാമ്പ്‌ ഒരെണ്ണം ,
ഒറ്റച്ചെരുപ്പുകള്‍ ..
പുഴയുടെ തള്ളലിനെയും കടന്നു 
കടലിന്റെ തലോടലുകള്‍,
ഓരോ തിരയും വലിയുമ്പോള്‍
തങ്ങള്‍ക്കെന്തെങ്കിലുമെന്നു  നിനച്ചു  
ഇറങ്ങിവരുന്ന കറുത്ത പക്ഷികള്‍..
ലോറ, അവ കാക്കകളല്ല..
 
അഴിമുഖത്ത്
പുഴ / കടല്‍ വേഴ്ച കണ്ടു
കണ്ടുമടുത്തു വൈരാഗികളായ
വൃദ്ധ ശിലകളെ നീ കണ്ടോ?
കഴിഞ്ഞ വേലിയേറ്റത്തിന്റെ
നനവ്‌ ചുളിവുകളില്‍ അവ പേറുന്നുണ്ട്
നനഞ്ഞ വായുവെന്നു നീ
ചിരിക്കുകയാണോ?

കെട്ടഴിഞ്ഞ മുടി പറത്തി
നീള്‍, നീലക്കണ്ണില്‍ ചിരിച്ച്
കടല്‍ക്കാറ്റെടുക്കാത്ത
ഇലഞ്ഞിപ്പൂമണത്തില്‍
ലോറ, നീ നില്‍ക്കുമ്പോള്‍,
എനിക്ക് മാത്രമറിയുന്നൊരിടം
നിനക്ക് മാത്രം കാട്ടിത്തരാം..

നനഞ്ഞ വായുവില്‍,
നനഞ്ഞ,
വൃദ്ധ ശിലകള്‍ക്ക്‌ നടുവില്‍,
നനഞ്ഞ മണലിലൊരിടം
ലോറ, നീ കണ്ടോ..
അവിടെ നിനക്കൊരുമ്മ
ഞാന്‍ കാത്തു വെച്ചിട്ടുണ്ട്..
പകരം,
നിന്റെ കോമ്പല്ലുകള്‍
എന്റെ കഴുത്തിലാഴ്ത്തുക..
നനഞ്ഞ,
വെള്ള മണലില്‍,
എന്റെ വിളര്‍ച്ച
ആരും
തിരിച്ചറിഞ്ഞേക്കില്ല..
 

May 19, 2011

മനുഷ്യര്‍ പാര്‍ക്കുമിടങ്ങള്‍














അഹംഭാവത്തിനു ഒരു അതിര് വേണ്ടേ?
ചൊവ്വയിലും ചന്ദ്രനിലും പോയി
വെള്ളവും ജീവനും തിരയുന്നു!!
അവിടെ മണ്ണില്‍ നനവുണ്ടത്രേ..
അവിടെ നീര്‍ച്ചാലുകള്‍ കണ്ടത്രെ..
അതുകൊണ്ട് ജീവന് സാധ്യതയുണ്ടത്രേ
ഇനി,
എനിക്കുത്തരം തരൂ..
കൊഞ്ഞനം കുത്താതെ..
ഇവിടെ, ഭൂമിയില്‍,
മനുഷ്യര്‍ പാര്‍ക്കുമിടങ്ങള്‍
ഒക്കെ നിങ്ങള്‍ കണ്ടെത്തിയോ?

ചരടുകളെല്ലാം അറ്റുപോയും,
കണ്ണില്‍ കനല്‍ ബാക്കി വെച്ചും,
ഒരു മരുപ്പച്ച പോലും കാണാതെ,
നടന്നും (ഇഴഞ്ഞും),
കരയാതെ കണ്ണുനീര്‍ വറ്റിയും,  
വാഴ്വിന്റെ വിയര്‍പ്പൂ നീരൂറി
മുറിവുകളില്‍ എരിവേറ്റിയും 
മുള്ളിന്‍ കിരീടം വകഞ്ഞുവെച്ച
ചോരച്ചാലില്‍ കണ്ണ് മങ്ങിയും,
കുടഞ്ഞെറിയുമോര്‍മതന്‍  
മുള്‍പ്പടര്‍പ്പോടു തെല്ലു കലഹിച്ചും,
പിന്നെയും വീഴാതെയും,
(നിങ്ങള്‍ കാണുന്നുണ്ടോ?) 
വീഴാതെയും !!
ഒരാള്‍ പോകുന്നുണ്ട്..

അയാള്‍ പാര്‍ക്കുമിടം,
എനിക്കറിയാം..
അഹങ്കാരികളെ,  
നിങ്ങള്‍ക്കറിയുമോ?

May 2, 2011

മുറിവുകള്‍













മുറിവുകള്‍,
ചോരയൊലിച്ചും തോല് വകഞ്ഞു-
മിറച്ചി തെറിച്ചും മുറിവുകള്‍,
ആകാശത്തിന്‍ ചെരിവില്‍,
അസ്തമനത്തിന്‍ മുറിവുകള്‍, 
പൊട്ടിയൊലിച്ച് പുളച്ചു മദിച്ചു വരും
നാടന്‍ തോട്ടിലെ 
നില്ക്കാ മഴ തന്‍ മുറിവുകള്‍,
പെയ്യാ മഴയുടെ വരവും കാത്തി-
ട്ടകമേ വിങ്ങും കിളിയുടെ പാട്ടില്‍ 
സൂചി നിറച്ചു തറഞ്ഞൊരു
മണ്ണിന്‍ മുറിവുകള്‍,
കൂടെയൊരാളെ പരതി, പ്പരതി,
കണ്ണ് കഴച്ച്
കണ്ണീര്‍ച്ചാലില്‍ തോല് കുഴിഞ്ഞ്
കണ്ണീര്‍ നീറും
വാഴ്വിന്‍ മുറിവുകള്‍,
കൈയില്‍, പുണരും കൈയില്‍,
ചുണ്ടില്‍, കണ്ണില്‍,
കവിളില്‍, കള്ളിച്ചെടിയുടെ
മുള്ള് നിറച്ചു പുണര്‍ന്നൊരു
വള്ളി ച്ചെടിതന്‍ 
പരിഹാസത്തിന്‍ മുറിവുകള്‍,

ഒന്നറിയാമോ, 
കണ്ണില്‍ നിന്നുതിരും
സങ്കടനീരില്‍, 
ജന്മം പണിയാന്‍
കാണാ ഗ്രന്ഥികളൊഴുക്കും
വിയര്‍പ്പിന്‍ നീരില്‍,
ഉപ്പിന്‍ തരികള്‍,
ചോരയൊലിക്കും മുറിവില്‍
തേയ്ക്കാന്‍, 
ഉപ്പിന്നെരിവില്‍, ചൂടില്‍,
ഒറ്റയ്ക്ക് തുഴഞ്ഞേ പോകാം,
പേരറിയാത്ത  മരുന്നല്ല,
എല്ലാ മുറിവുമുണക്കും
കറുത്ത മരുന്നിനു 
നിന്നെക്കിട്ടും..