Jan 19, 2012

നിന്നെ സ്നേഹിച്ചവന്റെ ആത്മഹത്യാക്കുറിപ്പ്


















 ഒരു ജീവിതത്തിനു ആരാണുത്തരവാദി?
ചുട്ടുപഴുത്ത മനസ്സുകള്‍ക്ക് സമമായി 
വെള്ളം വീഴുമ്പോള്‍ 'ശീ' എന്നോതുന്ന 
ശരീരങ്ങള്‍ പാവങ്ങള്‍,
അവര്‍ അറിയാതെയാണ് 
ഞാനുണ്ടായത്..
അവര്‍ക്ക് ഉത്തരവാദിത്വം ഏതുമില്ല..
മരണം വരെ ജീവിക്കാന്‍ ഞാന്‍ അവരെ
വെറുതെ വിടുന്നു.
പിന്നെ, പിന്നെയാര്‍ക്കുമില്ല,
ഈ ജന്മത്തിനും ജീവിതത്തിനും,
ഉത്തരവാദികള്‍ ആരുമില്ല..
അതുകൊണ്ട് തന്നെ 
ഒരു സാധാരണ ആത്മഹത്യാക്കുറിപ്പ് 
വെറുതെയാണ്,
ജീവിതത്തിനു ആര്‍ക്കും 
ഇല്ലാത്ത ഉത്തരവാദിത്വം 
പിന്നെ മരണത്തിന്, ആത്മഹത്യയ്ക്ക്,
എങ്ങിനെയുണ്ടാകും?
അതെഴുതി വെറുതെ നേരം കളയാതെ,
എന്നെ ഞാന്‍  വേഗം തൂക്കുക,
അല്ലെങ്കില്‍, ആ വിഷപാത്രം വേഗമെടുക്കുക..
ഈ പൂവിനു നിറം പോരാഞ്ഞല്ല, 
മണം അറിയാഞ്ഞല്ല, 
മുള്ളുകൊണ്ട് കോറിയ 
നനുത്ത, ചോരപൊടിയുന്ന മുറിവുകള്‍ 
സുഖമേകി നീറ്റാത്തത് കൊണ്ടല്ല,
എവിടെയും ചേരാത്ത
ഒരു പസില്‍ കഷണത്തിന്റെ ഏകാന്തതയില്‍,
ഇനി നേരമിരുട്ടി വെളുക്കരുത്..
അതുകൊണ്ട് മാത്രം..
പക്ഷെ, കൂട്ടുകാരീ,
നിനക്ക് തന്ന അവസാന ഉറപ്പും 
ഞാന്‍ തെറ്റിക്കുന്നു..
ഏതെന്നോ?
ആരുമില്ലാതെ, നരച്ച വഴിയില്‍,
വെയിലത്ത്‌, 
മഴ മറന്നും, പുഴുവരിച്ചും,
ഞരങ്ങുമ്പോഴും,
അറപ്പായ്, ആരുമടുക്കാതിരിക്കിലും,
ജീവനെ വെറുക്കില്ലെന്ന
ആ പഴയ ഉറപ്പും തെറ്റിക്കട്ടെ..
ശരിക്കും, മുന്നിലെ വഴി,
പേടിപ്പെടുത്തുന്ന വഴി,
മൂടല്‍മഞ്ഞാല്‍ മൂടുന്ന
വെള്ളച്ചിറകുള്ള മാലാഖക്കുഞ്ഞാണ്
മരണം.. 

Dec 25, 2011

പിന്‍കാഴ്ച കണ്ണാടിയിലെ ജീവിതം..












സത്യം!!
മുന്‍ കാഴ്ച സത്യവും
പിന്‍ കാഴ്ച  മിഥ്യയും..
നേര്‍ക്കാഴ്ചയ്ക്ക് കണ്ണും
പിന്‍ കാഴ്ച്ചയ്ക്കൊരു  കണ്ണാടിയും..
പക്ഷെ, സത്യം തന്നെയാണോ?
ഒരു അങ്കലാപ്പ് ബാക്കിയാണ്..
--------------
പണ്ട് പണ്ട്..
ഒരു സൈക്കിള്‍ ഉണ്ടായിരുന്നു..
ആ സൈക്കിളില്‍ ഒരു ഞാനും
ആ സൈക്കിളിലൊരു
പിന്‍ കാഴ്ച കണ്ണാടിയും..
നേര്‍ക്കാഴ്ച മടുത്തിട്ടോ, എന്തോ,
കണ്ണാടിയിലെ പിന്‍ കാഴ്ചയ്ക്ക്
മനസ്സിലേക്കുള്ള കുറുക്കുവഴി
മന:പാഠമായിരുന്നു..
വഴിയും പുഴയും മഴയും
പൂവും പാലവും പാടവും
ഉദയവു, മസ്തമയവും
പകലും പാതിരയും
മഞ്ഞും നിലാവും
എന്നു വേണ്ട, നീയും
പിന്കാഴ്ച കണ്ണാടിയിലെ
സത്യങ്ങള്‍ ..
കണ്‍ മുന്‍പിലെ നിന്നെ കാണാതെ
കണ്ണാടിയിലെ നിന്നെ
ഇമവെട്ടാതെ
നോക്കിനിന്നു..
എന്നെ കാണാതെ പോയ നീ
തിരിഞ്ഞു തിരിഞ്ഞു നോക്കുന്നത്
കണ്ണാടിയിലൂടെ കണ്ടു ഞാന്‍
പൂത്ത കുന്നുകളില്‍ പെയ്യും
സുഗന്ധ മഴയായ് മാറിയതും സത്യം..
നീ തിരിഞ്ഞു നേരെ നോക്കിയപ്പോള്‍,
എനിയ്ക്ക് ഒരു കണ്ണാടി വേണ്ടി വന്നു..
പക്ഷെ, എന്തേ നീയെന്റെ കണ്ണില്,
ഞാന്‍ നിന്റെ കണ്ണില്‍,  നേരെ നോക്കിയില്ല?
കണ്ണോ, കാഴ്ചയോ സത്യം?
------------------
ഇരുട്ടില്‍  ഞാന്‍ തിരയുന്ന
പിന്കാഴ്ച കണ്ണാടിയില്‍
അന്നേ എഴുതിയിരുന്നതും
ഞാന്‍ കാണാതെ പോയതും
ഈ മുന്നറിയിപ്പു വാക്കുകള്‍ :
'കണ്ണാടിയില്‍ കാണുന്നതെല്ലാം
നിങ്ങള്‍ കരുതുന്നതിനെക്കാള്‍
അടുത്താ, ണരികിലാ, ണോര്‍ക്കുക'
എങ്കിലും,
നിറമില്ലായ്മയെ ഏഴും എഴുപതും
ഏഴായിരവും നിറങ്ങളാക്കുന്ന
സ്ഫടികത്തുണ്ടും തിരയുന്നുണ്ട് ഞാന്‍..
ജീവിക്കാന്‍, മരണമെത്തുവോളം
ജീവിക്കാന്‍, നേര്‍ക്കാഴ്ചയ്ക്കൊരു ജോഡി
കണ്ണു പോര, പിന്നെയോ,
പിന്‍ കാഴ്ച്ചയ്ക്കൊരു കണ്ണാടിയും,
വാര്‍ന്നു വീഴും വെളിച്ചത്തെ
മഴവില്ലഴകായ് മാറ്റുമൊരു ചില്ലു കഷണവും..

Dec 18, 2011

ഒരേ ആകാശം

തമ്മില്‍ പ്രണയിച്ചിരുന്നെങ്കിലും
ഒരാള്‍ മറ്റേയാളെ കൊന്നു..
ചത്ത മറ്റെയാള്‍
കൊടുത്ത കേസില്‍
അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നു
വിശേഷിപ്പിച്ച ജഡ്ജി
കൊലപാതകിയെ ജീവപര്യന്തം
തടവിനു വിധിച്ചു..
ചത്തയാളിന്റെയും
തടവിലിട്ടയാളിന്റെയും
മഴക്കാലങ്ങള്‍ പെയ്തത്
തീത്തുള്ളികള്‍..
അത് ഒരേ ആകാശം
പെയ്തതെന്നു അറിഞ്ഞപ്പോള്‍
അവര്‍ തമ്മില്‍ കണ്ടു..
ഇനി വയ്യ-യെന്നൊരാള്‍
ഇനി വയ്യയെന്നു മറ്റെയാള്‍..
അവരുടെ ഇടയില്‍
ഇല്ലാതിരുന്ന ഇടത്തില്‍
സുതാര്യമായ ചിറകുകള്‍ വീശി
ഒരു ആകാശക്കുഞ്ഞു മൊഴിഞ്ഞു,
വരൂ..

Dec 9, 2011

മോക്ഷമാര്‍ഗം

കടല്‍പ്പാലത്തിലൂടെ കടലിന്നുള്ളിലേക്ക് കടന്നുകയറുക,
അപ്പോള്‍  മറ്റൊരു ലോകത്തിലെത്തും.
ദ്രവിച്ചു തുടങ്ങിയ കൈവരികളില്‍ പിടിച്ചു നില്‍ക്കാം,
ഉപ്പു കാറ്റ് നിങ്ങളെ നോവിച്ചുകൊണ്ടിരിക്കും, പതറരുത്..
ഒരു നില നമുക്ക് കണ്ടെടുക്കാനാകും..
പെട്ടെന്ന് തന്നെ ധ്യാനാവസ്ഥ നിങ്ങള്‍ കണ്ടെത്തും..
(നിങ്ങള്‍ ഒറ്റയ്ക്ക് തന്നെയല്ലേ? സ്വയം ഒന്നുകൂടി ചോദിക്കുക)
ഒന്നുമില്ലായ്മയെ ആണ് നിങ്ങള്‍ ധ്യാനിക്കുക..
ചുവന്നു താഴുന്ന സൂര്യനെ നിങ്ങള്‍ മറക്കും,
ഒരു തിര നിറഞ്ഞു കരയെത്താന്‍ കഴിയാതെ,
സ്വര്‍ണമണിഞ്ഞു നെടുവീര്‍പ്പിടുന്ന
കടലെന്ന കാമുകിയെ നിങ്ങള്‍ മറക്കും,
നനഞ്ഞ ഉപ്പുകാറ്റിനെ മറക്കും,
ദ്രവിച്ച കൈവരിത്താങ്ങിനെ മറക്കും,
കടല്‍പ്പാലം വിട്ടു നിങ്ങള്‍
ഒന്നുമില്ലായ്മയില്‍ നില്‍ക്കും..
നിങ്ങള്‍ ഒന്നും അറിയുകയേ ഇല്ല,
ഒന്നുമൊന്നും ഒന്നുമൊന്നും..
അപ്പോള്‍,
മൌനത്തിന്റെ സംഗീതവും,
നിറമില്ലാത്ത മഴവില്ലും,
നിങ്ങള്‍ അറിയാതെ അറിയും..
അപ്പോള്‍ മഴ പെയ്യും..
നിങ്ങളുടെ നെറ്റിയില്‍,
ഉമ്മ വീഴാത്ത കവിളില്‍,
നഖം വര വീഴ്ത്താത്ത കഴുത്തില്‍,
ഒരിക്കലും ചിരി വിരിയാതിരുന്ന കണ്ണില്‍,
എണ്ണിയെണ്ണി മഴ തുള്ളികള്‍ വീഴ്ത്തും..
ഒരു ചിതല്‍ പുറ്റ് പോലെ അലിഞ്ഞു തീരും..
അത്രയേ ഉള്ളൂ നിങ്ങള്‍,
നിലത്ത്, മഴയില്‍ അലിഞ്ഞ നിങ്ങളെ
മഴയിലലിഞ്ഞ മണ്ണായി പോലും കാണില്ല..
അപ്പോള്‍ മഴയും നിലയ്ക്കും..
പക്ഷെ,
1 . നിങ്ങള്‍ ശരിയ്ക്കും തനിച്ചാവണം
2 . അതില്‍ നിങ്ങള്‍ക്ക് സംശയമരുത്

Nov 28, 2011

അണയിലെ വിള്ളലില്‍ ചെവി ചേര്‍ക്കുമ്പോള്‍..

പറഞ്ഞു വരുമ്പോള്‍,
ഈ അണ കെട്ടിയ ഭൂമി
ഞാന്‍ എന്നില്‍നിന്നും
പാട്ടത്തിനു എടുത്തതാണ്.
മണലില്‍ ചോര കുഴച്ചു
എന്റെ കുന്നുകള്‍ക്കിടയില്‍
ഈ അണ കെട്ടിയതും ഞാന്‍ തന്നെ..
ഒരുപുറം വെള്ളം നിറഞ്ഞു നിറഞ്ഞും,
മറുപുറം മരുഭൂവായും കണ്ടു
ഞാന്‍ നിറഞ്ഞു നിറഞ്ഞിരുന്നു..
തെളിഞ്ഞ നീരൊഴുക്കില്‍ പിന്നെ,
ചെളി കലങ്ങി,
പിന്നെ പായല്‍ കെട്ടി,
മുതലകള്‍ രക്തഗന്ധം തേടി നടന്നു..
കിനിഞ്ഞു കിനിഞ്ഞിറങ്ങും നീര്‍ച്ചാലുകള്‍
മരുഭൂപ്പാതിയെ നനച്ചും, നനവില്‍
ജീവന്റെ പച്ചമുളകള്‍ കിളിര്ത്തും,
എങ്ങുമെത്താതൊടുങ്ങിയും
ഇപ്പോള്‍ പെറ്റിട്ട കുഞ്ഞിനെയെന്ന പോല്‍
ചോര മണക്കും കനിവിന്റെ നീര്‍ച്ചാലുകള്‍..
പൊള്ളുന്ന പാറയില്‍, പൊള്ളും മണലില്‍,
നീരാവിയായൊടുങ്ങും ചാലുകള്‍..

*          *           *            *
മതി!! ഇനിയിത് വയ്യ!!
ഈ അണ ഞാന്‍ പൊട്ടിക്കും,
എന്നില്‍ ഞാന്‍ കെട്ടിയ,
എന്റെ ഒഴുക്കില്‍ ഞാന്‍ കെട്ടിയ
അണ ഞാന്‍ പൊട്ടിക്കും..
എന്റെ അയല്‍ക്കാരന്‍ ഇതൊന്നും
അറിഞ്ഞതുപോലുമില്ല..
എന്റെ ദേശത്തോ,
ആള്‍പ്പാര്‍പ്പുമില്ല!
പക്ഷെ, നിങ്ങള്‍ പേടിക്കണം,
ഞാന്‍ കുത്തിയൊലിച്ചു വരും,
കയങ്ങള്‍ തീര്‍ക്കും, നീലക്കയങ്ങള്‍!
ഞാന്‍ അണ കെട്ടുമ്പോള്‍,
ഇതിലെ ഒഴുകിക്കോ എന്ന് നിങ്ങള്‍
പറഞ്ഞതേയില്ല..
നിങ്ങള്‍ പേടിക്കണം!!

Aug 20, 2011

ഉന്മാദിയുടെ നിലാവിറക്കങ്ങള്‍

സമര്‍പ്പണം:
ചെമ്പനീര്‍പ്പൂവ് ചവിട്ടിയരയ്ക്കുമ്പോഴറിയാം;
അത്ര തുടുത്തതൊന്നുമല്ല, ഉള്ളിലുള്ളതെന്ന്..
ചവിട്ടിയരച്ചില്ലെങ്കില്‍ വഞ്ചിക്കപ്പെട്ടുപോയേനെ..
അലസമായി ഇത് പറഞ്ഞവള്‍ക്ക്..
 *            *                 *
പുലരുന്നത് പതുക്കെയൊന്നുമല്ല;
കറുപ്പിന്‍ ശീല മങ്ങി മങ്ങി,
പകലിന്‍ വെളുപ്പ്‌ പരക്കുകയല്ല;
ഉണരുന്നത് ഉച്ചയിലേക്ക്..
ആരോ (ആരെന്നെനിക്കറിയാം) പിടിച്ച
ഭൂതക്കണ്ണാടിയും കടന്ന്
സൂര്യന്റെ നോട്ടങ്ങള്‍
മേനിയെ പൊള്ളിച്ച്, മണ്ണിനെ പൊള്ളിച്ച്
മനസ്സിനെ പൊള്ളിച്ച്,
വീണ്ടു, മുറക്കം തീര്‍ക്കുന്ന
ശാന്തി തന്‍ കടവെത്തുവോളം..
*           *            *
ശ്ശോ! എന്തോ മറന്നു..
ഓര്‍ത്തെടുക്കാനാവുന്നില്ല,
എന്താ മറന്നതെന്നോര്‍മയില്ല
അത് പിന്നങ്ങനെയാണ് ,
ഓര്‍മ തന്‍ കടവിലെയുച്ച വിട്ടാല്‍,
മറവിതന്‍ കടവിലെ നിലാവിന്റെയുന്മാദം, സുഖം..
*           *           *
പരിചയക്കാര്‍ തീരെയില്ല..
സത്യം പറയട്ടെ, നിങ്ങളെയെനിക്കറിയാം
പക്ഷെ,
നിങ്ങളെ ഞാന്‍ എങ്ങിനെയറിയണമെന്നു
നിങ്ങളാഗ്രഹിക്കുന്നുവോ,
അങ്ങിനെ നിങ്ങളെ എനിക്കറിയില്ല..
അതുകൊണ്ട് നമ്മള്‍ അപരിചിതര്‍..
*          *           *
ഈ വഴി അവസാനിച്ചിട്ടില്ല..
അറ്റത്തു നിന്നും പിന്നെയും വഴികള്‍
മുളയ്ക്കുന്നത് കണ്ടോ..?
ഹോ!! തല പെരുക്കുന്നു..
ഒരു വഴി മാത്രം വളര്‍ന്നു പടര്‍ന്നാല്‍
മതിയായിരുന്നു..
ഇതിപ്പോള്‍, വഴി നിറഞ്ഞ്
നടക്കാന്‍ വഴിയില്ലാതായി..
*          *               *
നീയത് ചെയ്യും-
എന്നെ ജീവനോളം പ്രണയിച്ച നീ
ഒടുവിലിപ്പോള്‍
എന്റെ കിണറ്റില്‍ വിഷം കലക്കും
അതുകൊണ്ട് എന്റെ ദാഹം തീര്‍ക്കാന്‍
ഈ ചേമ്പിലയിലെ ഒരു കുടന്ന വെള്ളം..
*              *              *
അണയാതിരിക്കണം,
ഇനിയും നിലാവ് ഉണ്ണുവാന്‍..
ഇനിയും ഉദയം കാണുവാനല്ല,
പകലിന്‍ വെട്ടത്തിനൊരു പ്രിസം വേണം,
മഴവില്ല് വിരിയിക്കുവാന്‍,
നിലാവിനോ, ഒരുന്മാദിയുടെ ഹൃദയം മതി..

Aug 14, 2011

ഉന്മാദിയുടെ നിലാവിറക്കങ്ങള്‍

സമര്‍പ്പണം:
ചെമ്പനീര്‍പ്പൂവ് ചവിട്ടിയരയ്ക്കുമ്പോഴറിയാം;
അത്ര തുടുത്തതൊന്നുമല്ല, ഉള്ളിലുള്ളതെന്ന്..
ചവിട്ടിയരച്ചില്ലെങ്കില്‍ വഞ്ചിക്കപ്പെട്ടുപോയേനെ..
അലസമായി ഇത് പറഞ്ഞവള്‍ക്ക്..
 *            *                 *
പുലരുന്നത് പതുക്കെയൊന്നുമല്ല;
കറുപ്പിന്‍ ശീല മങ്ങി മങ്ങി,
പകലിന്‍ വെളുപ്പ്‌ പരക്കുകയല്ല;
ഉണരുന്നത് ഉച്ചയിലേക്ക്..
ആരോ (ആരെന്നെനിക്കറിയാം) പിടിച്ച
ഭൂതക്കണ്ണാടിയും കടന്ന്
സൂര്യന്റെ നോട്ടങ്ങള്‍
മേനിയെ പൊള്ളിച്ച്, മണ്ണിനെ പൊള്ളിച്ച്
മനസ്സിനെ പൊള്ളിച്ച്,
വീണ്ടു, മുറക്കം തീര്‍ക്കുന്ന
ശാന്തി തന്‍ കടവെത്തുവോളം..
*           *            *
ശ്ശോ! എന്തോ മറന്നു..
ഓര്‍ത്തെടുക്കാനാവുന്നില്ല,
എന്താ മറന്നതെന്നോര്‍മയില്ല
അത് പിന്നങ്ങനെയാണ് ,
ഓര്‍മ തന്‍ കടവിലെയുച്ച വിട്ടാല്‍,
മറവിതന്‍ കടവിലെ നിലാവിന്റെയുന്മാദം, സുഖം..
*           *           *
പരിചയക്കാര്‍ തീരെയില്ല..
സത്യം പറയട്ടെ, നിങ്ങളെയെനിക്കറിയാം
പക്ഷെ,
നിങ്ങളെ ഞാന്‍ എങ്ങിനെയറിയണമെന്നു
നിങ്ങളാഗ്രഹിക്കുന്നുവോ,
അങ്ങിനെ നിങ്ങളെ എനിക്കറിയില്ല..
അതുകൊണ്ട് നമ്മള്‍ അപരിചിതര്‍..
*          *           *
ഈ വഴി അവസാനിച്ചിട്ടില്ല..
അറ്റത്തു നിന്നും പിന്നെയും വഴികള്‍
മുളയ്ക്കുന്നത് കണ്ടോ..?
ഹോ!! തല പെരുക്കുന്നു..
ഒരു വഴി മാത്രം വളര്‍ന്നു പടര്‍ന്നാല്‍
മതിയായിരുന്നു..
ഇതിപ്പോള്‍, വഴി നിറഞ്ഞ്
നടക്കാന്‍ വഴിയില്ലാതായി..
*          *               *
നീയത് ചെയ്യും-
എന്നെ ജീവനോളം പ്രണയിച്ച നീ
ഒടുവിലിപ്പോള്‍
എന്റെ കിണറ്റില്‍ വിഷം കലക്കും
അതുകൊണ്ട് എന്റെ ദാഹം തീര്‍ക്കാന്‍
ഈ ചേമ്പിലയിലെ ഒരു കുടന്ന വെള്ളം..
*              *              *
അണയാതിരിക്കണം,
ഇനിയും നിലാവ് ഉണ്ണുവാന്‍..
ഇനിയും ഉദയം കാണുവാനല്ല,
പകലിന്‍ വെട്ടത്തിനൊരു പ്രിസം വേണം,
മഴവില്ല് വിരിയിക്കുവാന്‍,
നിലാവിനോ, ഒരുന്മാദിയുടെ ഹൃദയം മതി..