Jun 27, 2011

മുള്ളും പൂവും : ഒരു തടവറക്കവിത

ഇവിടെ സുഖമാണ്..
ഈ മതിലുകള്‍ക്കുള്ളില്‍,
ഈ മുള്ള് ചില്ലകളില്‍ പൂക്കുന്ന 
പനിനീര്‍പ്പൂക്കള്‍ക്ക്
മൃതസഞ്ജീവനിയുടെ ഗന്ധമാണ്..
മതിലുകള്‍ക്കുള്ളിലെ 
തുരുമ്പിച്ച അഴികള്‍ക്കുള്ളില്‍
അതിനേക്കാള്‍ സുഖമാണ്..
അഴികള്‍ക്കുള്ളിലോ, വെറും നിലത്ത്,
കറുത്ത കമ്പിളിക്കുള്ളില്‍ 
ഇരുട്ടിനെ കണ്ട്, ശ്വാസത്തെ ശ്വസിച്ച്,
സുഖമായി കഴിയാം..
നിങ്ങളുടെ ചോദ്യക്കണ്ണിലെ
തിളക്കം എനിക്കറിയാം,
ശരിയാണത്‌,
ഈ തടവ്‌ ഞാന്‍ വിധിച്ചത്,
കുറ്റം ചെയ്യാത്തവന്റെ
തടവ്‌ ദിനങ്ങള്‍ സുഖകരം..
*        *          *             *

നീ ഒരു തടവറയാണ്..
നിന്റെ ഇളം ചിരി
ചാട്ടവാറടിയാണ് ..
നിന്റെ വാക്കുകള്‍
ഇരുമ്പഴികള്‍..
നിന്റെ സ്വപ്നങ്ങളുടെ
മുള്‍ച്ചില്ലകളില്‍
എനിക്ക് പൂക്കണം..
ഈ കല്‍ചുമരുകളില്‍
ചെവി ചേര്‍ത്താല്‍
നിന്റെ മൊഴി..
ഈ വായുവിലാകെ
നിന്റെ മണം..
ആര്‍ക്കു വേണം,
നിങ്ങളുടെ സ്വാതന്ത്ര്യം?
ഈ ജീവപര്യന്തം
എന്റെ ജന്മാവകാശം..
ഈ തടവ്‌
എന്റെ ഉന്മാദം.. 
*            *              *                *
ഈ തടവറ
ഞാന്‍ തെരഞ്ഞെടുത്തതാണ്..
ഇത് എന്റെ
സ്വാതന്ത്ര്യമാണ്..
ഇതിനു പുറത്താണ്
എന്റെ തടവറ..
ഈ ചില്ലയിലെ
കൂര്‍ത്ത മുള്ളുകള്‍
എന്റെ ഹൃദയത്തെ
കൊളുത്തി വലിക്കാനുള്ളതാണ്
ഇന്ന് രാവിലെയും
ഞാനതിനു നനച്ചതേയുള്ളൂ..
നിങ്ങള്‍ ശ്രദ്ധിച്ചോ?
നനച്ചത്‌ ഞാനാണ്..

---------------------------------------------------------------------------------------------
(ഹൂ വാണ്ട്സ് ഫ്രീഡം എന്ന് ചോദിച്ചത് ബഷീര്‍..  ദുരന്തങ്ങള്‍ സ്വയം തെരഞ്ഞെടുക്കുന്നതാണെന്നു ജിബ്രാന്‍..)

Jun 18, 2011

ഓര്‍മച്ചില്ലയിലെ ഉമ്മപ്പഴം

പലതും മറന്നുപോകുന്നതാണ്
അസുഖമെന്നു പറഞ്ഞപ്പോള്‍,
ഡോക്ടര്‍ ചിരിച്ചു,
കൂടെ പഠിച്ച രജനിയാണത്രെ,
അവള്‍..
*          *            *          *

വരച്ച വരകളും, നട്ട മരങ്ങളും,
നിര്‍മിതികളും, വഴികളും
മായ്ക്കാന്‍ വരുന്ന 
സുനാമിത്തിരകളാണോര്‍മകള്‍.
വിലങ്ങനെ / കുറുങ്ങനെ /
തെന്നിത്തെന്നി / വളഞ്ഞു തിരിഞ്ഞു /
ചാടിച്ചാടി ...
എങ്ങിനെയോടിയാലും 
രക്ഷപ്പെടില്ല, പിടികൂടും..
തീരത്തെ തരിശാക്കി,
(നനവ്‌ മാത്രം ബാക്കിയാക്കി)
തിരകള്‍ മടങ്ങും..
പിന്നെയും തീരത്തിരിക്കും..
കാത്തിരുന്നില്ലെങ്കിലും തിരകള്‍ വരും..
പിന്നെയും, പിന്നെയും, പിന്നെ,
പിന്നെയും..
*       *        *         *         *

ഉറക്കമുണരുമ്പോള്‍, 
തിരയടങ്ങിയിരിക്കുന്നു.
ഏകാദശി നോല്‍ക്കാത്ത 
കള്ളനായ, കപടനായ 
രണ്ടാമത്തെ കാക്കയെപ്പോലെ,
കാത്തിരുന്നു നോക്കി..
ഇല്ല, തിരയടങ്ങിയിരിക്കുന്നു..
കടലിലേക്ക്‌ നടന്നുനോക്കി..
തിരകള്‍ വലിഞ്ഞു വലിഞ്ഞു പോകുന്നു..
പിടിതരാതെ പോകുന്നു..
എണ്ണയിട്ട കള്ളനെപ്പോലെ
വഴുതി വഴുതിപ്പോകുന്നു..
ഇനിയൊരു വിരല്‍ത്തുമ്പു താ,
ഞാനൊന്ന് തിരിച്ചു കയറട്ടെ..
*            *                 *                 *

കിതച്ച്‌, വിയര്‍ത്ത്, വിറച്ച്,
ഞാനിരുന്നു..
ചേര്‍ത്ത് പിടിച്ച്, 
നെറ്റിയില്‍ 
ഡോക്ടറുടെ ഒരുമ്മ..
'ഇനി പുതിയ ഓര്‍മ്മകള്‍ 
തുടങ്ങട്ടെ' യെന്ന്..

ഓര്‍മച്ചില്ലകളില്‍
ഇങ്ങനെയൊരുമ്മപ്പഴം
തിരഞ്ഞു ഞാനിരുന്നു...