Dec 21, 2010

ചുഴിയില്‍ പെടുന്നവന്റെ ഗീതം

മഞ്ഞാണ്,
വാനില്‍ തിളങ്ങും പൊന്നാണ്‌,
വായുവില്‍, മഞ്ഞിന്റെ മൂടലില്‍,
ചാലിക്കുന്നത്‌ ചന്ദനമാണ്..
ജീവിതത്തിന്നിപ്പുറം 
ഓര്‍മ തന്‍ കിളിവാതിലും
തുറക്കാതെ,
വരും നിമിഷത്തിന്‍ 
വിഹ്വലമാം നോട്ടത്തിനു
കാത്തിരിക്കാതെ,
ഞാനൊന്നിരുന്നോട്ടെ...

വിരലുകള്‍ക്കിടയിലൂടെ
ഊര്‍ന്നുപോയ ജീവിതത്തരികള്‍
ആരേതു കാന്തത്താല്‍
വലിച്ചുകൊണ്ടുപോയ്!
പൊള്ളയാം കിനാക്കള്‍ തന്‍ 
തുള വീണ വഞ്ചിയില്‍ 
പങ്കായമില്ലാതെയലയുമ്പോഴും
ആരേതു കൈകളാല്‍ 
കാത്തതീ ജന്മത്തിന്‍ 
അണയാത്തിരികളെ!!
ഓര്‍മയില്ലൊന്നും, 
കനവിന്റെ കടവിലും, 
പിന്നെയീ  നോവിന്റെ വാനിലും 
എരിയുന്ന നെഞ്ചിലും 
കടയുന്ന ചങ്കിലും
പൊട്ടിപ്പരക്കുന്ന  ചോര തന്‍ 
സിന്ദൂര മേഘങ്ങള്‍  വാഴുന്ന 
വാഴ്വിന്റെ ചക്രവാളത്തിലും
തളര്‍ന്നു പറക്കുന്നൊരൊറ്റക്കിളിയുടെ 
ചിറകടിയൊച്ച തന്‍ രോദനം 
നേര്‍ത്തു നേര്‍ത്തു പോകുമ്പോഴും
ആരിങ്ങനെ മൊഴിയുന്നു,
ഒരു ജന്മം വെറും നിമിഷങ്ങള്‍ തന്‍ 
ആരോഹണമല്ല,  പിന്നെയോ,
നീ വാഴ്വിന്റെ കനവാണ്
നിന്റെ ചങ്ക് പൊളിയും രക്തം
നിന്റെ നെഞ്ചിലെ നീറ്റല്‍,
ഏകാന്തത തന്‍ തുരുത്തും കടന്നു
നീ കാണും മായത്തുരുത്തുകള്‍
ഈ ചുഴിയും കടന്നു നീ പോകും
ഈ ചുഴിയും കടന്നു നീ പോകും..
ഈ കടലിന്റെ നീലയില്‍ 
നീ ഘനീഭവിച്ചു കിടക്കും,
ഈ ചക്രവാളത്തില്‍ നീ 
മഴവില്ല് വിരിക്കും..

മഞ്ഞാണ്, നിലാവാണ്‌,
ഞാനൊന്നിരുന്നോട്ടെ..

9 comments: