Nov 16, 2010

പെന്‍ഡുലം

ഒരു ജന്മം, ആകാശപ്പരപ്പിന്നറ്റ-
ത്തെവിടെയോ തൂക്കിയിട്ടൊരു പെന്‍ഡുലം..
സുഖത്തില്‍ തട്ടി, യഴല്‍ക്കയത്തില്‍ മുങ്ങി,
നരച്ച നിറങ്ങള്‍ തൊട്ടും, പിന്നെ, 
നിന്‍ മിഴി തന്‍ നീലയാഴങ്ങളില്‍
കനിവോടെയൊന്നു തലോടിയും 
ഇപ്പരപ്പാകെയും മഴവില്‍ നിറങ്ങള്‍ തൂവും
നിലാക്കനവുകലരുളിയും, പിന്നെ-
യോര്‍മതന്‍ വാനങ്ങളില്‍
മയക്കമാര്‍ന്നൊഴുകിയും,
ഞരമ്പ്‌ പൊട്ടി നിണം പൊടിയും 
ജീവന്റെ തുടിപ്പാര്‍ന്ന ഹൃത്തില്‍ തൊടും
രാക്കനവീ ജന്മം, അറിയില്ലെനിക്കീ 
വാഴ്വിനെ പുണരണോ,
ഒരു കൈയകലത്തില്‍ നിര്‍ത്തണോ? 

Feb 14, 2009

പ്രണയികള്‍ക്ക് ഒരു സമര്പണം

പ്രണയം ഒരു ജീവിതാവസ്ഥ മാത്രമല്ല; ഒരു ജീവിത ദര്ശനം കൂടെയാണ്.. ഏതെങ്കിലും ഒരുവളോട് തോന്നുന്ന ഇഷ്ടം മാത്രമല്ല പ്രണയം, മറിച്ചു ഒരുവളിലൂടെ ഈ ലോകത്തോട്‌ തന്നെ സ്നേഹം തോന്നുന്ന ഉദാത്തമായ ഒരു അവസ്ഥയാണ് .. അവളെ നാം പ്രണയിച്ചു തുടങ്ങുന്നു, അവളിലൂടെ നാം ലോകത്തെയും ജീവിതത്തെയും മൂന്നു കാലങ്ങളെയും അറിയുന്നു.. പിന്നെ ഒരു നാള്‍ അവള്‍ നമ്മെ തനിച്ചാക്കി പോകുമ്പോഴും അവള്‍ തന്നതെല്ലാം നമ്മോടൊപ്പം, കാലത്തോടൊപ്പം ഉണ്ടെന്നു നാം തിരിച്ചറിയുന്നത്‌ പിന്നെയോരിക്കാലാകും.. അപ്പോള്‍ നമ്മള്‍ ഞെട്ടലോടെ തിരിച്ചറിയും.. അവള്‍ക്കൊരിക്കലും എന്നെയും എനിക്കൊരിക്കലും അവളെയും പിരിഞ്ഞിരിക്കുവാന്‍ കഴിയില്ല.. കാലം നമ്മള്‍ ഒരുമിച്ച് നീന്തിക്കയറും.. പ്രിയപ്പെട്ടവളെ, ഞാന്‍ നിന്നെയാണോ, അതോ, ഈ ജീവിതത്തെയും കാലത്തെയും തന്നെയാണോ പ്രണയിച്ചത്‌?

Dec 8, 2008

പകല്‍ നക്ഷത്രങ്ങള്‍ കണ്ടപ്പോള്‍..

ഒരല്പം ചരിത്രം:
രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ക്ലാസ്സിലെ ഒന്നാമന്‍ മനോജും രണ്ടാമന്‍ ഞാനും ആയിരുന്നു. ഒരിക്കല്‍ മനോജ് ഒരു വലിയ അറിവ് ഞാനുമായി പങ്കുവെച്ചു.. അതായത്, പരസ്യങ്ങളില്‍ A എന്ന് എഴുതി ഒരു വട്ടമിട്ടു കാണുന്ന സിനിമകള്‍ കുട്ടികള്ക്ക് കാണാന്‍ കൊള്ളില്ല എന്ന അറിവാണ്‌ അവന്‍ എനിക്ക് പറഞ്ഞു തന്നത്. പിന്നെ ഒരിക്കല്‍ 'മനസാ വാചാ കര്‍മണാ' എന്ന സിനിമ കാണാന്‍ വേണ്ടി അച്ഛനും അമ്മയും പോകുമ്പോള്‍ ഞാന്‍ വരില്ലെന്ന് വാശി പിടിച്ചു.. അച്ഛന്‍ എന്നെ പിടിച്ചു വലിച്ചു കൂട്ടിക്കൊണ്ടുപോയി.. ഒരുപാടു സങ്കടപ്പെട്ടു, ഞാനന്ന്..
അന്നത്തെ വലിയ താരം ജയന്‍ ആയിരുന്നു.. അടവുകള്‍ പതിനെട്ട്, ശരപഞ്ജരം, കരിമ്പന, അങ്ങാടി, ഇങ്ങനെ ജയന്റെ സിനിമകള്‍ കണ്ടു കണ്ടു ഞാന്‍ അദേഹത്തിന്റെ ഒരു വലിയ ആരാധകന്‍ ആയി മാറിയിരുന്നു.. അങ്ങനെ ജയന്‍ മരിച്ചു.. അന്ന് ഒരുപാടു സങ്കടപ്പെട്ടു, എന്റെ കുഞ്ഞു മനസ്സ്. ജയന്‍ മരിച്ചിട്ടില്ല, എവിടെയോ ജീവിച്ചിരിക്കുന്നു എന്ന് പത്രത്തില്‍ ഒരു കപട വാര്ത്ത വന്നപ്പോള്‍ എത്രയാണ് സന്തോഷിച്ചതെന്നോ.. സ്കൂളില്‍ വെച്ചു ഞങ്ങള്‍ കൂട്ടുകാര്‍ ഒരു തീരുമാനം എടുത്തു.. ഇനി ജയന്റെ സിനിമകള്‍ മാത്രമെ കാണുകയുള്ളൂ എന്നതായിരുന്നു, ആ തീരുമാനം.. പിന്നൊരിക്കല്‍ ജയന്‍ ഇല്ല്ലാത്ത 'അര്‍ച്ചന ടീച്ചര്‍' എന്ന സിനിമ കാണാന്‍ വിളിച്ചപ്പോള്‍ ഞാന്‍ പോയില്ല. അന്ന് അമ്മയാണ് ഏറെ തല്ലിയത്..
വടകരയില്‍ ഹൈ സ്കൂളില്‍ പഠിക്കുമ്പോള്‍ കൊല്ലത്തില്‍ മൂന്നു സിനിമ കാണാന്‍ അച്ഛന്‍ പണം തരും.. ഓരോ ടേം പരീക്ഷയുടെയും അവസാന ദിവസം സിനിമ കാണാം.. അതായിരുന്നു നിബന്ധന.. അങ്ങിനെയാണ് അനന്തരം, സ്വാതി തിരുനാള്‍, പഞ്ചാഗ്നി, ഒരിടത്ത് തുടങ്ങിയ സിനിമകള്‍ കണ്ടത്.. കൂട്ടുകാരായ സുധീറും സന്തോഷും ഒക്കെ ആ ടേസ്റ്റ് ഉള്ളവരായിരുന്നു.
പിന്നെ കോളേജില്‍ ചേര്‍ന്നപ്പോള്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനം ക്ഷയിച്ചു തുടങ്ങിയിരുന്നെങ്കിലും ഓര്‍ക്കാട്ടേരി ബോധി തുടങ്ങിയ സംഘടനകളും കോളേജ് യൂനിയനും നല്ല സിനിമകള്‍ എനിക്ക് തന്നുകൊണ്ടിരുന്നു.. എല്ലാ സിനിമകളും വാരിവലിച്ചു കണ്ടിരുന്ന ഒരു കാലവും ഉണ്ടായിരുന്നു.
പിന്നെ ഒരിക്കല്‍ ചലച്ചിത്ര അക്കാദമിയും ശാസ്ത്ര സാഹിത്യ പരിഷത്തും സംഘടിപ്പിച്ച ഒരു ശില്പശാലയില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞു . ആ ശില്പശാല എന്നിലെ ആസ്വാദകനെ ആകെ മാറ്റി തീര്ത്തു.. സിനിമയുടെ ലോകം എന്നത് എത്ര വിശാലവും ആഴമേറിയതും ആണെന്ന് എനിക്ക് ബോധ്യമായി.. bicycle thieves, battleship of potemkin, ചാപ്ലിന്‍ സിനിമകള്‍, rashamon തുടങ്ങി ഒരുപാടു സിനിമകള്‍ മൂന്നു ദിവസം കൊണ്ടു കണ്ടപ്പോള്‍, ഞാന്‍ ഇത്ര കാലവും കണ്ടിരുന്നത്‌ സിനിമ എന്ന് തെറ്റിദ്ധരിച്ച എന്തോ ആണെന്ന് മനസ്സിലായി.. സിനിമയുടെ ഭാഷ മനസ്സിലാവുക എന്നത് ഒരു ചലച്ചിത്രകാരനെ രൂപപ്പെടുത്തുന്നതില്‍ വഹിക്കുന്ന പങ്കു എത്ര വലുതാണെന്ന് അന്നാണ് മനസ്സിലായത്.
ആ ശില്പശാലയുടെ ഒടുവില്‍ രാത്രിയിലാണ് അവസാന സിനിമയായി children of heaven എന്ന ഇറാനിയന്‍ സിനിമ കണ്ടത്.. ശ്വാസം അടക്കിപ്പിടിച്ചു കണ്ടിരുന്നു, ആ സിനിമ.. ആ കുട്ടികളുടെ കൈയില്‍ നിന്നും പിഞ്ഞിയ ആ ഷൂ ഓടയില്‍ വീണപ്പോള്‍ ഞാന്‍ മാതമല്ല, എത്രയോ പേര്‍ 'അയ്യോ' എന്ന് പറഞ്ഞുപോയി.. ഒടുവില്‍ വിമലീകരിച്ച മനസ്സുമായാണ് ഞങ്ങള്‍ എഴുന്നേറ്റത്‌.. എന്തൊരു ചിത്രമാണത്! ഒരു സാധാരണ കഥ.. അത് പറഞ്ഞു പോയത് എങ്ങിനെയാണ്! വല്ലാത്തൊരു അല്‍ഭുതമായി തോന്നി ആ സിനിമ. ചലച്ചിത്രത്തിന്റെ ഭാഷ അതാണ്‌..
---------------------------------------
കുറെ ദിവസമായി, ഭാര്യ പറയുന്നു ഒരു സിനിമ കാണണം എന്ന്.. അങ്ങനെ പോയതാണ് 'പകല്‍ നക്ഷത്രങ്ങള്‍' എന്ന സിനിമ കാണാന്‍.. ഭാര്യയുടെ ചേച്ചിയും ഭര്‍ത്താവും ഇതേ സിനിമയ്ക്ക് പോകാന്‍ ഇരിക്കുകയായിരുന്നു. സിനിമ കണ്ടു ഇറങ്ങിയപ്പോള്‍ ഞാന്‍ ഉണ്ണിയേട്ടനെ വിളിച്ചു പറഞ്ഞു, ഈ സിനിമയ്ക്ക് വന്നാല്‍ ഞാന്‍ നിങ്ങളെ അടിയ്ക്കും എന്ന്..
ജുഗുപ്സാവഹമായ കഥ.. നരേഷന്റെ അതിപ്രസരം.. മലയാളം സിനിമയാണോ എന്ന് തോന്നുന്ന തരത്തില്‍ ഇംഗ്ലീഷ് സംഭാഷണങ്ങളുടെ അധിക സാന്നിധ്യം.. ഒട്ടും മിഴിവില്ലാത്ത കഥാപാത്രങ്ങള്‍ (അവരുടെ ഒക്കെ ജീവിതത്തിന്റെ ഫിലോസഫി എന്താണെന്ന് ഒട്ടും മനസ്സിലായില്ല). ഇടയ്ക്കും തെറ്റയ്ക്കും അടിച്ചുവിടുന്ന വലിയ വലിയ തത്വശാസ്ത്രങ്ങള്‍..
പലതും പറയാതെ പറയുമ്പോഴാണ് ഉള്ളില്‍ തറയ്ക്കുക എന്ന് തിരക്കഥ എഴുതിയ അനൂപ് മേനോന് ഇനിയും മനസ്സിലായില്ലെന്നോ.. പലതിനെയും മഹത്വവല്‍ക്കരിക്കുവാന്‍ സ്വീകരിക്കുന്ന ഗിമ്മിക്കുകള്‍..
ഇനിയും വയ്യ.. കുറ്റം പറയല്‍ വലിയ വിഷമമുള്ള ഒരു കാര്യമാണ്..
'ദൈവത്തിന്റെ വികൃതികള്‍' ഒന്നു കാണുക, മിസ്റ്റര്‍ അനൂപ് മേനോന്‍, ഒരു തിരക്കഥ factory made ആണെന്ന് തോന്നരുത്‌.. ഒരു തപസ്സു അതിന് പിന്നില്‍ ഉണ്ടെന്നു അനുവാചകന്‍ അറിയാതെ അറിയണം.. പരസ്യ വാചകങ്ങള്‍ ഇല്ലാതെ തന്നെ..
നായന്മാരെ അന്ധമായി എതിര്‍ക്കുന്ന ആ പോലീസുകാരന് നിങ്ങള്‍ 'തിലകന്‍' എന്ന് തന്നെ പേരു കൊടുത്തിരിക്കുന്നു.. എന്തൊരു മനോ വൈകൃതമാണിത്!
പക്ഷെ, ജനത്തെ സമ്മതിക്കണം.. അവര്‍ തിരിഞ്ഞു നോക്കുന്നില്ല.. കോഴിക്കോട് davison തിയടറില്‍ നാലിലൊന്ന് ആളില്ല, ഇതു കാണാന്‍..

Nov 20, 2008

ഒന്നു സഹായിക്കൂ..

ഞാന്‍ എന്റെ കമ്പ്യൂട്ടറില്‍ ഗൂഗിള്‍ മലയാളം അഗ്രിഗേറ്റര്‍ ബുക്ക് മാര്‍ക്ക് ചെയ്തു വെച്ചിരുന്നു. പക്ഷെ, ഇപ്പോള്‍ ആ URL ല്‍ ഗൂഗിള്‍ സേര്‍ച്ചിന്റെ ഇംഗ്ലീഷ് ബ്ലോഗ് സേര്‍ച്ച്‌ ചെയ്യാനുള്ള പേജ് ആണ് കിട്ടുന്നത്..
എന്ത് പറ്റിയോ ആവോ....
ഗൂഗിള്‍ മലയാളം ബ്ലോഗ് അഗ്ഗ്രെഗേറ്ററിന്റെ URL ഒന്നു പറഞ്ഞുതരാമോ? പ്ലീസ്..

Sep 18, 2008

നോട്ടം


ഞാന്‍ നടന്നു പോകുകയും
അവള്‍ നടന്നു വരികയുമായിരുന്നു
അകലെ വെച്ചു തന്നെ അവള്‍ എന്നെ കണ്ടുവെന്ന്
എനിക്കറിയാം
ആ കണ്‍നോട്ടം എന്നിലാണെന്ന് തിരിച്ചറിയാവുന്ന
ദൂരത്തെത്തിയപ്പോള്‍
അവളുടെ കൃഷ്ണമണികള്‍ മേലോട്ട് മറിഞ്ഞു
എനിക്കറിയാം, അവള്‍ മോഹാലസ്യപ്പെട്ടതല്ലെന്ന്
അവള്‍ മറ്റേതൊരു പെണ്ണിനേയും പോലെ
ആകാശത്തേക്ക് നോക്കിയതായിരുന്നു..
(നേരെ നോക്കുന്ന ഒരു പെണ്ണിനെ കണ്ടിട്ട് എത്ര നാളായി!)

അങ്ങനെ നോക്കുന്നത്
എന്നെ നോക്കാതിരിക്കാനാനെന്നും
അങ്ങനെ നോക്കുമ്പോള്‍
എന്നെ മാത്രമെ കാണുന്നുള്ളൂ എന്നും
ആകാശം അവള്‍ കാണുന്നില്ലെന്നും
എനിക്കറിയാം..
പൊടുന്നനെ, എനിക്കൊരാശ..
അവള്‍ കാണാത്ത ആകാശം
എനിക്ക് കാണണം..
ഞാന്‍ ആ വലിയ കണ്ണുകളിലേക്കു നോക്കി..

Aug 8, 2008

നീയും നിലാവും...

നല്ല തണുപ്പുള്ള, നിലാവുള്ള രാത്രി... കുളിയൊക്കെ കഴിഞ്ഞു വരാന്തയിലെ വിളക്കണച്ചു ഒറ്റയ്ക്കിരിക്കൂ.. ഈ ലോകത്ത് എല്ലാവരും ഉറങ്ങട്ടെ, നമുക്കു ഉറങ്ങാതിരിക്കാം.. കൂട്ടിനു ഈ പാട്ടും പിന്നെ ഒരല്പം മധുവും...

Aug 2, 2008

ബുഫേ

അതേയ്.. ഇവിടെ..
കുറച്ചുകൂടി ജീവിതം വിളമ്പിയെക്കൂ ..
എന്തൊരു വിശപ്പ്‌!
സ്വപ്നങ്ങളുടെ ആ കൂട്ടുകറി,
കണ്ണീര് കൊണ്ടൊരു ഓലനും..
അസ്സലായിട്ടുണ്ട്..
കയ്പതോരന്‍ ഒട്ടും മുഷിയില്ല..
(ആരാണാവോ വെപ്പ്?)
ഒക്കെ കുറച്ചുകൂടി ആയിക്കോട്ടെ ..

ഏയ്! ഇവിടെ!

നിങ്ങള്ക്ക് തെറ്റിയെന്നെ..
എത്രയേറിയാലും ദഹിച്ചോളും..
അതിനേ, ഇഞ്ചിക്കറിയസ്സലാ ..
പിന്നെ എന്തജീര്ണം?

ഏയ്!
ഈ വിളമ്പുകാരെന്തെടുക്കുവാ?

ഹ!
ഞാനെന്തൊരു മണ്ടന്‍!
ബുഫേയാണെന്നതു
ചത്തത്‌ പോലെ മറന്നുപോയി..