Dec 9, 2011

മോക്ഷമാര്‍ഗം

കടല്‍പ്പാലത്തിലൂടെ കടലിന്നുള്ളിലേക്ക് കടന്നുകയറുക,
അപ്പോള്‍  മറ്റൊരു ലോകത്തിലെത്തും.
ദ്രവിച്ചു തുടങ്ങിയ കൈവരികളില്‍ പിടിച്ചു നില്‍ക്കാം,
ഉപ്പു കാറ്റ് നിങ്ങളെ നോവിച്ചുകൊണ്ടിരിക്കും, പതറരുത്..
ഒരു നില നമുക്ക് കണ്ടെടുക്കാനാകും..
പെട്ടെന്ന് തന്നെ ധ്യാനാവസ്ഥ നിങ്ങള്‍ കണ്ടെത്തും..
(നിങ്ങള്‍ ഒറ്റയ്ക്ക് തന്നെയല്ലേ? സ്വയം ഒന്നുകൂടി ചോദിക്കുക)
ഒന്നുമില്ലായ്മയെ ആണ് നിങ്ങള്‍ ധ്യാനിക്കുക..
ചുവന്നു താഴുന്ന സൂര്യനെ നിങ്ങള്‍ മറക്കും,
ഒരു തിര നിറഞ്ഞു കരയെത്താന്‍ കഴിയാതെ,
സ്വര്‍ണമണിഞ്ഞു നെടുവീര്‍പ്പിടുന്ന
കടലെന്ന കാമുകിയെ നിങ്ങള്‍ മറക്കും,
നനഞ്ഞ ഉപ്പുകാറ്റിനെ മറക്കും,
ദ്രവിച്ച കൈവരിത്താങ്ങിനെ മറക്കും,
കടല്‍പ്പാലം വിട്ടു നിങ്ങള്‍
ഒന്നുമില്ലായ്മയില്‍ നില്‍ക്കും..
നിങ്ങള്‍ ഒന്നും അറിയുകയേ ഇല്ല,
ഒന്നുമൊന്നും ഒന്നുമൊന്നും..
അപ്പോള്‍,
മൌനത്തിന്റെ സംഗീതവും,
നിറമില്ലാത്ത മഴവില്ലും,
നിങ്ങള്‍ അറിയാതെ അറിയും..
അപ്പോള്‍ മഴ പെയ്യും..
നിങ്ങളുടെ നെറ്റിയില്‍,
ഉമ്മ വീഴാത്ത കവിളില്‍,
നഖം വര വീഴ്ത്താത്ത കഴുത്തില്‍,
ഒരിക്കലും ചിരി വിരിയാതിരുന്ന കണ്ണില്‍,
എണ്ണിയെണ്ണി മഴ തുള്ളികള്‍ വീഴ്ത്തും..
ഒരു ചിതല്‍ പുറ്റ് പോലെ അലിഞ്ഞു തീരും..
അത്രയേ ഉള്ളൂ നിങ്ങള്‍,
നിലത്ത്, മഴയില്‍ അലിഞ്ഞ നിങ്ങളെ
മഴയിലലിഞ്ഞ മണ്ണായി പോലും കാണില്ല..
അപ്പോള്‍ മഴയും നിലയ്ക്കും..
പക്ഷെ,
1 . നിങ്ങള്‍ ശരിയ്ക്കും തനിച്ചാവണം
2 . അതില്‍ നിങ്ങള്‍ക്ക് സംശയമരുത്

Nov 28, 2011

അണയിലെ വിള്ളലില്‍ ചെവി ചേര്‍ക്കുമ്പോള്‍..

പറഞ്ഞു വരുമ്പോള്‍,
ഈ അണ കെട്ടിയ ഭൂമി
ഞാന്‍ എന്നില്‍നിന്നും
പാട്ടത്തിനു എടുത്തതാണ്.
മണലില്‍ ചോര കുഴച്ചു
എന്റെ കുന്നുകള്‍ക്കിടയില്‍
ഈ അണ കെട്ടിയതും ഞാന്‍ തന്നെ..
ഒരുപുറം വെള്ളം നിറഞ്ഞു നിറഞ്ഞും,
മറുപുറം മരുഭൂവായും കണ്ടു
ഞാന്‍ നിറഞ്ഞു നിറഞ്ഞിരുന്നു..
തെളിഞ്ഞ നീരൊഴുക്കില്‍ പിന്നെ,
ചെളി കലങ്ങി,
പിന്നെ പായല്‍ കെട്ടി,
മുതലകള്‍ രക്തഗന്ധം തേടി നടന്നു..
കിനിഞ്ഞു കിനിഞ്ഞിറങ്ങും നീര്‍ച്ചാലുകള്‍
മരുഭൂപ്പാതിയെ നനച്ചും, നനവില്‍
ജീവന്റെ പച്ചമുളകള്‍ കിളിര്ത്തും,
എങ്ങുമെത്താതൊടുങ്ങിയും
ഇപ്പോള്‍ പെറ്റിട്ട കുഞ്ഞിനെയെന്ന പോല്‍
ചോര മണക്കും കനിവിന്റെ നീര്‍ച്ചാലുകള്‍..
പൊള്ളുന്ന പാറയില്‍, പൊള്ളും മണലില്‍,
നീരാവിയായൊടുങ്ങും ചാലുകള്‍..

*          *           *            *
മതി!! ഇനിയിത് വയ്യ!!
ഈ അണ ഞാന്‍ പൊട്ടിക്കും,
എന്നില്‍ ഞാന്‍ കെട്ടിയ,
എന്റെ ഒഴുക്കില്‍ ഞാന്‍ കെട്ടിയ
അണ ഞാന്‍ പൊട്ടിക്കും..
എന്റെ അയല്‍ക്കാരന്‍ ഇതൊന്നും
അറിഞ്ഞതുപോലുമില്ല..
എന്റെ ദേശത്തോ,
ആള്‍പ്പാര്‍പ്പുമില്ല!
പക്ഷെ, നിങ്ങള്‍ പേടിക്കണം,
ഞാന്‍ കുത്തിയൊലിച്ചു വരും,
കയങ്ങള്‍ തീര്‍ക്കും, നീലക്കയങ്ങള്‍!
ഞാന്‍ അണ കെട്ടുമ്പോള്‍,
ഇതിലെ ഒഴുകിക്കോ എന്ന് നിങ്ങള്‍
പറഞ്ഞതേയില്ല..
നിങ്ങള്‍ പേടിക്കണം!!

Aug 20, 2011

ഉന്മാദിയുടെ നിലാവിറക്കങ്ങള്‍

സമര്‍പ്പണം:
ചെമ്പനീര്‍പ്പൂവ് ചവിട്ടിയരയ്ക്കുമ്പോഴറിയാം;
അത്ര തുടുത്തതൊന്നുമല്ല, ഉള്ളിലുള്ളതെന്ന്..
ചവിട്ടിയരച്ചില്ലെങ്കില്‍ വഞ്ചിക്കപ്പെട്ടുപോയേനെ..
അലസമായി ഇത് പറഞ്ഞവള്‍ക്ക്..
 *            *                 *
പുലരുന്നത് പതുക്കെയൊന്നുമല്ല;
കറുപ്പിന്‍ ശീല മങ്ങി മങ്ങി,
പകലിന്‍ വെളുപ്പ്‌ പരക്കുകയല്ല;
ഉണരുന്നത് ഉച്ചയിലേക്ക്..
ആരോ (ആരെന്നെനിക്കറിയാം) പിടിച്ച
ഭൂതക്കണ്ണാടിയും കടന്ന്
സൂര്യന്റെ നോട്ടങ്ങള്‍
മേനിയെ പൊള്ളിച്ച്, മണ്ണിനെ പൊള്ളിച്ച്
മനസ്സിനെ പൊള്ളിച്ച്,
വീണ്ടു, മുറക്കം തീര്‍ക്കുന്ന
ശാന്തി തന്‍ കടവെത്തുവോളം..
*           *            *
ശ്ശോ! എന്തോ മറന്നു..
ഓര്‍ത്തെടുക്കാനാവുന്നില്ല,
എന്താ മറന്നതെന്നോര്‍മയില്ല
അത് പിന്നങ്ങനെയാണ് ,
ഓര്‍മ തന്‍ കടവിലെയുച്ച വിട്ടാല്‍,
മറവിതന്‍ കടവിലെ നിലാവിന്റെയുന്മാദം, സുഖം..
*           *           *
പരിചയക്കാര്‍ തീരെയില്ല..
സത്യം പറയട്ടെ, നിങ്ങളെയെനിക്കറിയാം
പക്ഷെ,
നിങ്ങളെ ഞാന്‍ എങ്ങിനെയറിയണമെന്നു
നിങ്ങളാഗ്രഹിക്കുന്നുവോ,
അങ്ങിനെ നിങ്ങളെ എനിക്കറിയില്ല..
അതുകൊണ്ട് നമ്മള്‍ അപരിചിതര്‍..
*          *           *
ഈ വഴി അവസാനിച്ചിട്ടില്ല..
അറ്റത്തു നിന്നും പിന്നെയും വഴികള്‍
മുളയ്ക്കുന്നത് കണ്ടോ..?
ഹോ!! തല പെരുക്കുന്നു..
ഒരു വഴി മാത്രം വളര്‍ന്നു പടര്‍ന്നാല്‍
മതിയായിരുന്നു..
ഇതിപ്പോള്‍, വഴി നിറഞ്ഞ്
നടക്കാന്‍ വഴിയില്ലാതായി..
*          *               *
നീയത് ചെയ്യും-
എന്നെ ജീവനോളം പ്രണയിച്ച നീ
ഒടുവിലിപ്പോള്‍
എന്റെ കിണറ്റില്‍ വിഷം കലക്കും
അതുകൊണ്ട് എന്റെ ദാഹം തീര്‍ക്കാന്‍
ഈ ചേമ്പിലയിലെ ഒരു കുടന്ന വെള്ളം..
*              *              *
അണയാതിരിക്കണം,
ഇനിയും നിലാവ് ഉണ്ണുവാന്‍..
ഇനിയും ഉദയം കാണുവാനല്ല,
പകലിന്‍ വെട്ടത്തിനൊരു പ്രിസം വേണം,
മഴവില്ല് വിരിയിക്കുവാന്‍,
നിലാവിനോ, ഒരുന്മാദിയുടെ ഹൃദയം മതി..

Aug 14, 2011

ഉന്മാദിയുടെ നിലാവിറക്കങ്ങള്‍

സമര്‍പ്പണം:
ചെമ്പനീര്‍പ്പൂവ് ചവിട്ടിയരയ്ക്കുമ്പോഴറിയാം;
അത്ര തുടുത്തതൊന്നുമല്ല, ഉള്ളിലുള്ളതെന്ന്..
ചവിട്ടിയരച്ചില്ലെങ്കില്‍ വഞ്ചിക്കപ്പെട്ടുപോയേനെ..
അലസമായി ഇത് പറഞ്ഞവള്‍ക്ക്..
 *            *                 *
പുലരുന്നത് പതുക്കെയൊന്നുമല്ല;
കറുപ്പിന്‍ ശീല മങ്ങി മങ്ങി,
പകലിന്‍ വെളുപ്പ്‌ പരക്കുകയല്ല;
ഉണരുന്നത് ഉച്ചയിലേക്ക്..
ആരോ (ആരെന്നെനിക്കറിയാം) പിടിച്ച
ഭൂതക്കണ്ണാടിയും കടന്ന്
സൂര്യന്റെ നോട്ടങ്ങള്‍
മേനിയെ പൊള്ളിച്ച്, മണ്ണിനെ പൊള്ളിച്ച്
മനസ്സിനെ പൊള്ളിച്ച്,
വീണ്ടു, മുറക്കം തീര്‍ക്കുന്ന
ശാന്തി തന്‍ കടവെത്തുവോളം..
*           *            *
ശ്ശോ! എന്തോ മറന്നു..
ഓര്‍ത്തെടുക്കാനാവുന്നില്ല,
എന്താ മറന്നതെന്നോര്‍മയില്ല
അത് പിന്നങ്ങനെയാണ് ,
ഓര്‍മ തന്‍ കടവിലെയുച്ച വിട്ടാല്‍,
മറവിതന്‍ കടവിലെ നിലാവിന്റെയുന്മാദം, സുഖം..
*           *           *
പരിചയക്കാര്‍ തീരെയില്ല..
സത്യം പറയട്ടെ, നിങ്ങളെയെനിക്കറിയാം
പക്ഷെ,
നിങ്ങളെ ഞാന്‍ എങ്ങിനെയറിയണമെന്നു
നിങ്ങളാഗ്രഹിക്കുന്നുവോ,
അങ്ങിനെ നിങ്ങളെ എനിക്കറിയില്ല..
അതുകൊണ്ട് നമ്മള്‍ അപരിചിതര്‍..
*          *           *
ഈ വഴി അവസാനിച്ചിട്ടില്ല..
അറ്റത്തു നിന്നും പിന്നെയും വഴികള്‍
മുളയ്ക്കുന്നത് കണ്ടോ..?
ഹോ!! തല പെരുക്കുന്നു..
ഒരു വഴി മാത്രം വളര്‍ന്നു പടര്‍ന്നാല്‍
മതിയായിരുന്നു..
ഇതിപ്പോള്‍, വഴി നിറഞ്ഞ്
നടക്കാന്‍ വഴിയില്ലാതായി..
*          *               *
നീയത് ചെയ്യും-
എന്നെ ജീവനോളം പ്രണയിച്ച നീ
ഒടുവിലിപ്പോള്‍
എന്റെ കിണറ്റില്‍ വിഷം കലക്കും
അതുകൊണ്ട് എന്റെ ദാഹം തീര്‍ക്കാന്‍
ഈ ചേമ്പിലയിലെ ഒരു കുടന്ന വെള്ളം..
*              *              *
അണയാതിരിക്കണം,
ഇനിയും നിലാവ് ഉണ്ണുവാന്‍..
ഇനിയും ഉദയം കാണുവാനല്ല,
പകലിന്‍ വെട്ടത്തിനൊരു പ്രിസം വേണം,
മഴവില്ല് വിരിയിക്കുവാന്‍,
നിലാവിനോ, ഒരുന്മാദിയുടെ ഹൃദയം മതി..

Jul 7, 2011

വാതിലുകള്‍

ചിലര്‍ക്കൊരു വിചാരമുണ്ട്,
വാതിലുകള്‍ തുറക്കാന്‍ മാത്രമുള്ളതാണെന്ന്..
പടിഞ്ഞാറ് വശത്തെ
വാതില്‍ തുറന്നാല്‍ ഒരു പാല കാണാം,
പാലമരം എനിക്കിഷ്ടമാണ്,
പക്ഷെ, നിലാവും മഞ്ഞുമുള്ള രാത്രിയില്‍ മാത്രം..
വാലിളക്കി പാടും കാക്കാതമ്പുരാട്ടിയുടെ
പാട്ടുള്ള പകലുകളില്‍ മാത്രം..
വടക്കുവശത്തെ വാതില്‍ തുറന്നാല്‍ 
തോടും, തോട്ടുവക്കത്തെ കൈതയും,
കൈതപ്പൂവിന്‍ മണവും..
ഈ വാതില്‍ ഞാന്‍ തുറക്കുന്നത്
മഴ പെയ്തു പെയ്തു സ്വയം നിറഞ്ഞ്,
മണ്ണിന്റെ സങ്കടം (ആനന്ദവും)
ചാലിച്ച്, തോട് ചുവന്നൊഴുകുമ്പോള്‍ മാത്രം..
(ഇങ്ങനെയാണ് ഞാന്‍ ; ഒന്ന് പറയുമ്പോള്‍
മറ്റു ചിലതും തോന്നും, പറയും..
സങ്കടവും ആനന്ദവും
വേര്‍തിരിയുന്നതെവിടെയാണ്?
ഞാന്‍ നോക്കിയിട്ട്
വേര്‍തിരിക്കുന്ന ഒരു വര പോലും
കണ്ടതില്ല)
കിഴക്ക്  ദിക്കിലേക്ക് തുറക്കുന്ന വാതില്‍
വെയിലിനെ വീട്ടില്‍ കയറ്റാന്‍ മാത്രം ..
അകത്തു കയറിയ വെയിലിനെ
പുറത്തു വിടാതിരിക്കാന്‍
പിന്നെയതും അടച്ചിടും..
തെക്ക് ദിക്കിലെ വാതില്‍
തുറക്കാറേയില്ല..
സ്വപ്നങ്ങളുടെ കല്ലറകള്‍
എന്നെ നോക്കി ജീവിതം, ജീവിതമെന്ന്
ഉരുവിടുന്നത് കാണാതെ തന്നെ
എനിക്കറിയാം..
ഞാന്‍ വാതിലുകള്‍
അടച്ചുകൊണ്ടേയിരിക്കുന്നു,
പിന്നെയൊരു കാര്യമുണ്ട്,
തുറക്കപ്പെടാത്ത വാതിലുകളില്‍
ആരുമാരും മുട്ടാതെ വരുമ്പോള്‍
ആര്‍ക്കും വേണ്ടി  ഈ വാതിലുകള്‍
തുറക്കേണ്ടി വരില്ല,
നിങ്ങളുടെ സ്വാതന്ത്ര്യം
എന്റെ വാതിലുകള്‍ക്ക് പുറത്ത്
എന്റെ സ്വാതന്ത്ര്യം അടഞ്ഞ
വാതിലുകള്‍ക്കകത്ത്‌..
(പിന്നെയും ഞാന്‍ : ഈ സ്വാതന്ത്ര്യവും
ബന്ധനവും വേര്‍തിരിയുന്നതെവിടെയാണ്?)
എനിക്കറിയാം, ഈ വാതിലുകള്‍ക്ക് പുറത്ത്
(ചിലപ്പോള്‍ കാണപ്പെടില്ലെങ്കിലും )
ഇതിലും വലിയ വാതിലുകളുണ്ട്,
അവ തുറക്കാറുണ്ടോ?
ആര്‍ക്കറിയണം!!
നിങ്ങള്‍ എന്റെ ചെറിയ വാതിലില്‍
നോക്കിയിരുന്നോളൂ..

വാതിലുകള്‍ അടയ്ക്കാനും കൂടെ
ഉള്ളവയാണ്..

Jun 27, 2011

മുള്ളും പൂവും : ഒരു തടവറക്കവിത

ഇവിടെ സുഖമാണ്..
ഈ മതിലുകള്‍ക്കുള്ളില്‍,
ഈ മുള്ള് ചില്ലകളില്‍ പൂക്കുന്ന 
പനിനീര്‍പ്പൂക്കള്‍ക്ക്
മൃതസഞ്ജീവനിയുടെ ഗന്ധമാണ്..
മതിലുകള്‍ക്കുള്ളിലെ 
തുരുമ്പിച്ച അഴികള്‍ക്കുള്ളില്‍
അതിനേക്കാള്‍ സുഖമാണ്..
അഴികള്‍ക്കുള്ളിലോ, വെറും നിലത്ത്,
കറുത്ത കമ്പിളിക്കുള്ളില്‍ 
ഇരുട്ടിനെ കണ്ട്, ശ്വാസത്തെ ശ്വസിച്ച്,
സുഖമായി കഴിയാം..
നിങ്ങളുടെ ചോദ്യക്കണ്ണിലെ
തിളക്കം എനിക്കറിയാം,
ശരിയാണത്‌,
ഈ തടവ്‌ ഞാന്‍ വിധിച്ചത്,
കുറ്റം ചെയ്യാത്തവന്റെ
തടവ്‌ ദിനങ്ങള്‍ സുഖകരം..
*        *          *             *

നീ ഒരു തടവറയാണ്..
നിന്റെ ഇളം ചിരി
ചാട്ടവാറടിയാണ് ..
നിന്റെ വാക്കുകള്‍
ഇരുമ്പഴികള്‍..
നിന്റെ സ്വപ്നങ്ങളുടെ
മുള്‍ച്ചില്ലകളില്‍
എനിക്ക് പൂക്കണം..
ഈ കല്‍ചുമരുകളില്‍
ചെവി ചേര്‍ത്താല്‍
നിന്റെ മൊഴി..
ഈ വായുവിലാകെ
നിന്റെ മണം..
ആര്‍ക്കു വേണം,
നിങ്ങളുടെ സ്വാതന്ത്ര്യം?
ഈ ജീവപര്യന്തം
എന്റെ ജന്മാവകാശം..
ഈ തടവ്‌
എന്റെ ഉന്മാദം.. 
*            *              *                *
ഈ തടവറ
ഞാന്‍ തെരഞ്ഞെടുത്തതാണ്..
ഇത് എന്റെ
സ്വാതന്ത്ര്യമാണ്..
ഇതിനു പുറത്താണ്
എന്റെ തടവറ..
ഈ ചില്ലയിലെ
കൂര്‍ത്ത മുള്ളുകള്‍
എന്റെ ഹൃദയത്തെ
കൊളുത്തി വലിക്കാനുള്ളതാണ്
ഇന്ന് രാവിലെയും
ഞാനതിനു നനച്ചതേയുള്ളൂ..
നിങ്ങള്‍ ശ്രദ്ധിച്ചോ?
നനച്ചത്‌ ഞാനാണ്..

---------------------------------------------------------------------------------------------
(ഹൂ വാണ്ട്സ് ഫ്രീഡം എന്ന് ചോദിച്ചത് ബഷീര്‍..  ദുരന്തങ്ങള്‍ സ്വയം തെരഞ്ഞെടുക്കുന്നതാണെന്നു ജിബ്രാന്‍..)

Jun 18, 2011

ഓര്‍മച്ചില്ലയിലെ ഉമ്മപ്പഴം

പലതും മറന്നുപോകുന്നതാണ്
അസുഖമെന്നു പറഞ്ഞപ്പോള്‍,
ഡോക്ടര്‍ ചിരിച്ചു,
കൂടെ പഠിച്ച രജനിയാണത്രെ,
അവള്‍..
*          *            *          *

വരച്ച വരകളും, നട്ട മരങ്ങളും,
നിര്‍മിതികളും, വഴികളും
മായ്ക്കാന്‍ വരുന്ന 
സുനാമിത്തിരകളാണോര്‍മകള്‍.
വിലങ്ങനെ / കുറുങ്ങനെ /
തെന്നിത്തെന്നി / വളഞ്ഞു തിരിഞ്ഞു /
ചാടിച്ചാടി ...
എങ്ങിനെയോടിയാലും 
രക്ഷപ്പെടില്ല, പിടികൂടും..
തീരത്തെ തരിശാക്കി,
(നനവ്‌ മാത്രം ബാക്കിയാക്കി)
തിരകള്‍ മടങ്ങും..
പിന്നെയും തീരത്തിരിക്കും..
കാത്തിരുന്നില്ലെങ്കിലും തിരകള്‍ വരും..
പിന്നെയും, പിന്നെയും, പിന്നെ,
പിന്നെയും..
*       *        *         *         *

ഉറക്കമുണരുമ്പോള്‍, 
തിരയടങ്ങിയിരിക്കുന്നു.
ഏകാദശി നോല്‍ക്കാത്ത 
കള്ളനായ, കപടനായ 
രണ്ടാമത്തെ കാക്കയെപ്പോലെ,
കാത്തിരുന്നു നോക്കി..
ഇല്ല, തിരയടങ്ങിയിരിക്കുന്നു..
കടലിലേക്ക്‌ നടന്നുനോക്കി..
തിരകള്‍ വലിഞ്ഞു വലിഞ്ഞു പോകുന്നു..
പിടിതരാതെ പോകുന്നു..
എണ്ണയിട്ട കള്ളനെപ്പോലെ
വഴുതി വഴുതിപ്പോകുന്നു..
ഇനിയൊരു വിരല്‍ത്തുമ്പു താ,
ഞാനൊന്ന് തിരിച്ചു കയറട്ടെ..
*            *                 *                 *

കിതച്ച്‌, വിയര്‍ത്ത്, വിറച്ച്,
ഞാനിരുന്നു..
ചേര്‍ത്ത് പിടിച്ച്, 
നെറ്റിയില്‍ 
ഡോക്ടറുടെ ഒരുമ്മ..
'ഇനി പുതിയ ഓര്‍മ്മകള്‍ 
തുടങ്ങട്ടെ' യെന്ന്..

ഓര്‍മച്ചില്ലകളില്‍
ഇങ്ങനെയൊരുമ്മപ്പഴം
തിരഞ്ഞു ഞാനിരുന്നു...