Jan 21, 2016

ആശ്വാസം

ഇത്തവണ
മഞ്ഞും നിലാവും ഇണചേരുന്ന കാലം
കഴിഞ്ഞുപോയത്‌
അറിഞ്ഞതിപ്പോഴാണ് ..
പുൽ നാമ്പുകളിൽ
തുഷാരമുണരുന്നത്
ഇത്തവണ കണ്ടില്ലെന്നതും
തോന്നിയതിപ്പോഴാണ്
മഴയത്തും മഞ്ഞത്തും
ഞാൻ വെയിലത്തായിരുന്നെന്നും
അറിയുന്നതിപ്പോഴാണ്
ആകെ വിഷമിച്ച്
കൂട്ടുകാരനോട് പറഞ്ഞപ്പോൾ
അവനാകെ ചിരിച്ചു കുഴഞ്ഞു
ഒടുക്കം
അവനും അതൊക്കെ
ഇപ്പോഴാണറിഞ്ഞതെന്നു
പറഞ്ഞപ്പോഴാണ്
ആശ്വാസമായത്.

Oct 26, 2013

മരണത്തെ ജീവിതം വേർതിരിക്കുമിടം

രതിമൂര്ച്ച താല്ക്കാലിക മരണമാണ് എന്ന് പറയാറുണ്ടെങ്കിലും അതിന്റെ അടിസ്ഥാനമായ കാമം മരണത്തെ ഓര്മ്മിപ്പിക്കുന്നു പോലുമില്ലെന്ന് നമുക്കറിയാം.  ഒരുപക്ഷെ, മരണത്തിന്റെ വിദൂരമായ ഓർമ പോലും കാമത്തെ കെടുത്തുന്നതാണ്.  അഥവാ, കാമം ജീവിതത്തിൽ വിരിയുന്ന പൂവാണ്.  ഒരുപക്ഷെ, പലപ്പോഴും ഭീതി ജനിപ്പിക്കുമാറ് ആകർഷകമായ  വിഷപുഷ്പം.  എന്നാലോ, വശ്യമായ രൂപവും ഗന്ധവും.  ജീവിതത്തിൽ കാമം അത്രയ്ക്ക് വേർപെടുത്താനാവാത്ത, ആസക്തമായ അനുഭവം തന്നെയാണ്.  കാമവും രതിയും മരണവും ആണ് സനൽകുമാർ ശശിധരന്റെ 'ഫ്രോഗ്' എന്ന സിനിമയും ചര്ച്ച ചെയ്യുന്നത്. 

ജീവിതത്തിന്റെ ഏതോ ഇടുങ്ങിയ 'കുപ്പിക്കഴുത്ത്' പാലം കടന്നുവന്ന ആളാണ്‌ മരണം തേടി ആ കുന്നിൻ പുറത്തേയ്ക്ക് വരുന്നത്.  എന്നാൽ, ആ കുപ്പിക്കഴുത്ത് കടന്നയുടൻ അയാളുടെ വാഹനം നിന്നുപോവുകയാണ്.  മരണം തേടിയുള്ള അയാളുടെ യാത്ര പൂർത്തിയാക്കാൻ അയാൾക്ക്‌ ലഭിയ്ക്കുന്ന സഹായം ഒരു മരണ വ്യാപാരിയുടെത് തന്നെയാവുന്നു.  ഒരു കോഴിക്കച്ചവടക്കാരനാണ് അയാൾ.  നിർത്താതെ സംസാരിക്കുകയും ഉച്ചത്തിൽ ചിരിച്ചുകൊണ്ടേ ഇരിക്കുകയും ചെയ്യുന്ന അയാൾ തന്റെ രീതികൾ കൊണ്ട് മരണത്തെ ദൂരേയ്ക്ക് ആട്ടിക്കളയുകയാണോ എന്നുപോലും തോന്നാം.  പതിയെ, പതിയെ അയാൾ വാക്കുകളിലൂടെയും ചെയ്തികളിലൂടെയും മരിക്കാൻ പോകുന്നയാളുടെ മേൽ ആധിപത്യം ഉറപ്പിക്കുകയാണ്.  പുരുഷന്റെ ആധിപത്യം ധ്വനിപ്പിക്കുന്ന ആജ്ഞാ ശക്തിയാണ് അയാളിൽ കാണാൻ കഴിയുന്നത്‌.  ഇടയ്ക്കുവെച്ച് അയാളുടെ കൂടെയുള്ള യാത്ര അവസാനിപ്പിക്കാൻ രണ്ടു സ്ഥലത്തെങ്കിലും തുനിഞ്ഞ  യുവാവിനെ അയാൾ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോവുകയാണ്.  ഒരുപക്ഷെ, മരണത്തിലേയ്ക്ക് വിളിക്കുന്ന അയാളുടെ കൂടെ പോകാൻ ആ യുവാവ് തുനിയുന്നത് മരണം അത്രമേൽ അയാളെ മോഹിപ്പിക്കുന്നതുകൊണ്ടും കൂടെയാവണം.  ഒടുക്കം അപകടസൂചനയുള്ള വഴിത്തിരിവിൽ ആ യാത്ര അവസാനിക്കുന്നു.  അവിടെ വെച്ചു അയാൾ ആ യുവാവിനെ കത്തി കാണിച്ചു  ബലാൽസംഗം ചെയ്യുകയാണ്.  മുൻപൊരിക്കൽ കേട്ട ന്യായം 'എവളൊക്കെ ചാവാനാ പോകുന്നതെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ' എന്നത് ആ യുവാവിനു ന്യായമായി തോന്നിയതെ ഇല്ല.  'വാടാ ശവമേ' എന്ന വിളി കൂടെ കേട്ടപ്പോ, മരിക്കേണ്ടത് താനല്ലെന്ന്  ആ യുവാവ് നിശ്ചയിക്കുകയാണ്.  മരണം തേടി എത്തിയ ഇടത്തുനിന്നും ജീവിതത്തിലെയ്ക്കുള്ള വണ്ടിയിൽ കയറി അയാള് പോകുമ്പോൾ പടം അവസാനിക്കുന്നു.

ഈ ചെറു സിനിമ ചിത്രീകരിക്കാൻ തെരഞ്ഞെടുത്ത ഭൂപ്രകൃതി വിഷയത്തിനു യോജിച്ചത് തന്നെയാണ്.  വളവുകളും തിരിവുകളും അപ്രതീക്ഷിതമായ കൊക്കകളും കൊടുമുടികളും കാടും കോടയും എല്ലാം മികച്ച ഒരു അന്തരീക്ഷസൃഷ്ടി നടത്തിയിരിക്കുന്നു.  നന്നായി ചിത്രീകരിക്കപ്പെട്ട ദൃശ്യങ്ങളും ഇതിനു സഹായകമായിട്ടുണ്ട്.  ചില ചലനങ്ങളും ചില കോണുകളിൽ നിന്നുള്ള കാഴ്ചകളും നന്നായി സംവേദനം നടത്തുന്നുണ്ട്.  ചിലയിടങ്ങളിൽ വല്ലാതെ നരെറ്റിവ് ആയെന്നത് കല്ലുകടിയായി അനുഭവപ്പെട്ടു.  അതുപോലെ, ഭീതി ജനിപ്പിക്കുവാൻ പലപ്പോഴും നിശബ്ദത ആണ് നല്ലതെന്ന സൂരജ് രാജന്റെ അഭിപ്രായം ശരിയാണെന്ന് തോന്നുകയും ചെയ്യുന്നു.  രണ്ടു നടന്മാരും ശരാശരിയിൽ കവിഞ്ഞ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ചില ചില സ്ഥലങ്ങളിൽ അമിതാഭിനയത്തിലെയ്ക്കും അതിഭാവുകത്വതിലെയ്ക്കും കൃത്രിമത്വതിലെയ്ക്കും വഴുതുന്നതായി തോന്നി.  എന്നിരിക്കിലും ഇങ്ങനെയൊരു ചെറു സിനിമയിൽ ഈ രീതിയിലുള്ള സമഗ്രത കൊണ്ടുവന്ന കൂട്ടായ്മ അഭിനന്ദനം അർഹിക്കുന്നുവെന്നതിൽ സംശയമില്ല.

Jul 13, 2012

വരമ്പ് മുറിയുമിടം

മഴത്തണുപ്പുണ്ട്‌ 
മഞ്ഞില്‍  നിലാവുമുണ്ട്  
നടക്കുന്നത്,
മഴക്കാലമായതിനാല്‍ 
വെള്ളം നിറഞ്ഞ 
പാടത്തിനു നടുവില്‍ 
കാലില്‍ പുല്ലു കുത്തുന്ന 
ചെളി നിറഞ്ഞ വരമ്പിലൂടെയാണ് 
വരമ്പ് മുറിഞ്ഞു 
വെള്ളമൊഴുകുമിടം 
ചാടിക്കടന്നതേയുള്ളൂ 
അവിടെ പിന്നെ 
വരമ്പില്ലായിരുന്നു 
ഊര്ന്നൂര്‍ന്നു വീണുപോയി 
നുള്ളി നോക്കിയപ്പോഴറിഞ്ഞു 
ഇനി സ്വപ്നമേയുള്ളൂ 

ഒന്ന് നന്നായി -
ചെളിമണവും 
പാടത്ത് വീണുകിടന്ന 
നിലാവും 
മറക്കാതെടുത്തു ഞാന്‍ ..

Feb 26, 2012

മുഷ്ടി











സമരമുഖത്തുനിന്നും ഓടിവരുന്ന
ആ തൊഴിലാളിയുടെ
നെറ്റിയിലെ മുറിവില്‍ നിന്നും
ഒഴുകിയ ചോര കൊണ്ട്
അയാളുടെ കണ്ണ് മൂടിയിരുന്നു..
കിതപ്പിനിടയിലും അയാള്‍
പരിഭ്രാന്തനായിരുന്നില്ല..
ഓരോ വാക്കിനിടയിലും
ശ്വാസം നിറച്ചുകൊണ്ട്
അയാള്‍ എന്നോട് ചോദിക്കുന്നു,
നിങ്ങളെന്താ, ഇങ്ങനെ
കൈ നിവര്‍ത്തി പിടിച്ചിരിക്കുന്നത്?
സ്വന്തം ചോരപുരണ്ട കൈ
ചുരുട്ടി മുഷ്ടി കൊണ്ട് അയാള്‍
എന്റെ മുഖത്തിടിക്കുംപോലെ
ചോദിക്കുന്നു..
തോറ്റവന്റെയുത്തരം 
മറുചോദ്യ, മതിങ്ങനെ:
നിങ്ങളെന്തിനാ
മുഷ്ടി ചുരുട്ടുന്നത്?
അവനു പോലും തുറക്കാന്‍ കഴിയാത്ത
മുഷ്ടി കൊണ്ട്
എന്റെ മൂക്കിനു നെരെയോന്നാഞ്ഞുകൊണ്ട്
അവന്‍ പറയുന്നു,
ഇതിലെന്റെ ജീവിതം,
കൈ നിവര്‍ത്തിയാല്‍
അതൂര്‍ന്നുപോകു, മറിയുക..
ഏതോ ശത്രുവിന്‍ കാലടിയൊച്ചയില്‍
ജാഗ്രത പൂണ്ട ചലനത്തില്‍,
അവനൊരു മരം മറഞ്ഞു, പിന്നെ,
മറഞ്ഞു..
പക്ഷെ, ഈ ഞാനെന്താണിങ്ങനെ
കൈ തുറന്നിരിക്കുന്നു?
ശരി തന്നെ, മറന്നേ പോയി ഞാന്‍,
ജീവിതം വന്നു കൈക്കുള്ളിലെത്തണ്ടേ,
കൈചുരുട്ടി മുഷ്ടിയാക്കി
ജീവിത മണല്‍ത്തരികള്‍
ചോരാതെ കാക്കാന്‍? 

Feb 14, 2012

ഒരേ യാത്ര


നമുക്കിനി ഒരേ  കാറ്റിലൊഴുകും
മേഘങ്ങളാകാം,
ഒരേ വെയിലില്‍ തപിയ്ക്കാം,
നമുക്ക് മുകളില്‍ പെയ്യുന്ന
അറിയാത്ത, ഒരേ കനിവിന്റെ
കാണാനീര്‍ത്തുള്ളികള്‍ നുണയാം,
ഒരേ നിലാവില്‍, കളഭം ചാലിക്കു-
മൊരേ മഞ്ഞില്‍, ഒരേ സ്വപ്നത്തിന്‍
പടവുകളിറങ്ങി,
ഒരേ നിദ്ര പങ്കിടാം..
നിന്‍ ചുണ്ടി, ലെന്‍ ചുണ്ടിലൊരേ
പൊന്നുമ്മ തന്‍ വിസ്മയം പകരാം,
ഉടല്‍ചുഴികളില്‍, ഉടല്‍ക്കാടുകളില്‍,
നീലയാം വിഷം തീണ്ടും,
ഉടലിന്‍ കാളിന്ദിയില്‍,
ഒരേ നിശ്വാസം അറിഞ്ഞടരാം..
എങ്കിലും,
എങ്കിലുമെന്‍ സ്വപ്നങ്ങളില്‍
മഞ്ഞ കറുത്ത് പോയ
ഭ്രാന്താശുപത്രി തന്‍ ചുമരില്‍
വിളര്‍ച്ച വീണ കൈവിരലാല്‍
തലോടിയും,
പിന്നെയീ ജനല്ക്കാഴ്ച തരും
മരുഭൂമി തന്‍ വരണ്ട,
നീരില്ലാക്കാഴ്ചയ്ക്ക് പുറം തിരിഞ്ഞും,
ഇല്ലാച്ചങ്ങല കൊണ്ട്
കെട്ടിയിട്ടും,
കണ്ണില്‍ കെടും വെളിച്ചത്തെ
കൈവീശി യാത്രയാക്കിയും,
നിമിഷങ്ങളടരുന്ന നേരത്ത്,
കണ്ണില്‍, കനവില്‍,
ഒരേ ഉന്മാദവും പേറി
നീ വരണം,
മരുഭൂമിയില്‍ പൂക്കുന്ന
ഒരു അര്‍ദ്ധ ചുംബനത്തിന്റെ
ശില്പഭംഗിയില്‍,
ഒരേ ചിരിമഴവില്ല് കൊണ്ട്
എന്നെ നീയും നിന്നെ ഞാനും
യാത്രയാക്കും.

Jan 19, 2012

നിന്നെ സ്നേഹിച്ചവന്റെ ആത്മഹത്യാക്കുറിപ്പ്


















 ഒരു ജീവിതത്തിനു ആരാണുത്തരവാദി?
ചുട്ടുപഴുത്ത മനസ്സുകള്‍ക്ക് സമമായി 
വെള്ളം വീഴുമ്പോള്‍ 'ശീ' എന്നോതുന്ന 
ശരീരങ്ങള്‍ പാവങ്ങള്‍,
അവര്‍ അറിയാതെയാണ് 
ഞാനുണ്ടായത്..
അവര്‍ക്ക് ഉത്തരവാദിത്വം ഏതുമില്ല..
മരണം വരെ ജീവിക്കാന്‍ ഞാന്‍ അവരെ
വെറുതെ വിടുന്നു.
പിന്നെ, പിന്നെയാര്‍ക്കുമില്ല,
ഈ ജന്മത്തിനും ജീവിതത്തിനും,
ഉത്തരവാദികള്‍ ആരുമില്ല..
അതുകൊണ്ട് തന്നെ 
ഒരു സാധാരണ ആത്മഹത്യാക്കുറിപ്പ് 
വെറുതെയാണ്,
ജീവിതത്തിനു ആര്‍ക്കും 
ഇല്ലാത്ത ഉത്തരവാദിത്വം 
പിന്നെ മരണത്തിന്, ആത്മഹത്യയ്ക്ക്,
എങ്ങിനെയുണ്ടാകും?
അതെഴുതി വെറുതെ നേരം കളയാതെ,
എന്നെ ഞാന്‍  വേഗം തൂക്കുക,
അല്ലെങ്കില്‍, ആ വിഷപാത്രം വേഗമെടുക്കുക..
ഈ പൂവിനു നിറം പോരാഞ്ഞല്ല, 
മണം അറിയാഞ്ഞല്ല, 
മുള്ളുകൊണ്ട് കോറിയ 
നനുത്ത, ചോരപൊടിയുന്ന മുറിവുകള്‍ 
സുഖമേകി നീറ്റാത്തത് കൊണ്ടല്ല,
എവിടെയും ചേരാത്ത
ഒരു പസില്‍ കഷണത്തിന്റെ ഏകാന്തതയില്‍,
ഇനി നേരമിരുട്ടി വെളുക്കരുത്..
അതുകൊണ്ട് മാത്രം..
പക്ഷെ, കൂട്ടുകാരീ,
നിനക്ക് തന്ന അവസാന ഉറപ്പും 
ഞാന്‍ തെറ്റിക്കുന്നു..
ഏതെന്നോ?
ആരുമില്ലാതെ, നരച്ച വഴിയില്‍,
വെയിലത്ത്‌, 
മഴ മറന്നും, പുഴുവരിച്ചും,
ഞരങ്ങുമ്പോഴും,
അറപ്പായ്, ആരുമടുക്കാതിരിക്കിലും,
ജീവനെ വെറുക്കില്ലെന്ന
ആ പഴയ ഉറപ്പും തെറ്റിക്കട്ടെ..
ശരിക്കും, മുന്നിലെ വഴി,
പേടിപ്പെടുത്തുന്ന വഴി,
മൂടല്‍മഞ്ഞാല്‍ മൂടുന്ന
വെള്ളച്ചിറകുള്ള മാലാഖക്കുഞ്ഞാണ്
മരണം.. 

Dec 25, 2011

പിന്‍കാഴ്ച കണ്ണാടിയിലെ ജീവിതം..












സത്യം!!
മുന്‍ കാഴ്ച സത്യവും
പിന്‍ കാഴ്ച  മിഥ്യയും..
നേര്‍ക്കാഴ്ചയ്ക്ക് കണ്ണും
പിന്‍ കാഴ്ച്ചയ്ക്കൊരു  കണ്ണാടിയും..
പക്ഷെ, സത്യം തന്നെയാണോ?
ഒരു അങ്കലാപ്പ് ബാക്കിയാണ്..
--------------
പണ്ട് പണ്ട്..
ഒരു സൈക്കിള്‍ ഉണ്ടായിരുന്നു..
ആ സൈക്കിളില്‍ ഒരു ഞാനും
ആ സൈക്കിളിലൊരു
പിന്‍ കാഴ്ച കണ്ണാടിയും..
നേര്‍ക്കാഴ്ച മടുത്തിട്ടോ, എന്തോ,
കണ്ണാടിയിലെ പിന്‍ കാഴ്ചയ്ക്ക്
മനസ്സിലേക്കുള്ള കുറുക്കുവഴി
മന:പാഠമായിരുന്നു..
വഴിയും പുഴയും മഴയും
പൂവും പാലവും പാടവും
ഉദയവു, മസ്തമയവും
പകലും പാതിരയും
മഞ്ഞും നിലാവും
എന്നു വേണ്ട, നീയും
പിന്കാഴ്ച കണ്ണാടിയിലെ
സത്യങ്ങള്‍ ..
കണ്‍ മുന്‍പിലെ നിന്നെ കാണാതെ
കണ്ണാടിയിലെ നിന്നെ
ഇമവെട്ടാതെ
നോക്കിനിന്നു..
എന്നെ കാണാതെ പോയ നീ
തിരിഞ്ഞു തിരിഞ്ഞു നോക്കുന്നത്
കണ്ണാടിയിലൂടെ കണ്ടു ഞാന്‍
പൂത്ത കുന്നുകളില്‍ പെയ്യും
സുഗന്ധ മഴയായ് മാറിയതും സത്യം..
നീ തിരിഞ്ഞു നേരെ നോക്കിയപ്പോള്‍,
എനിയ്ക്ക് ഒരു കണ്ണാടി വേണ്ടി വന്നു..
പക്ഷെ, എന്തേ നീയെന്റെ കണ്ണില്,
ഞാന്‍ നിന്റെ കണ്ണില്‍,  നേരെ നോക്കിയില്ല?
കണ്ണോ, കാഴ്ചയോ സത്യം?
------------------
ഇരുട്ടില്‍  ഞാന്‍ തിരയുന്ന
പിന്കാഴ്ച കണ്ണാടിയില്‍
അന്നേ എഴുതിയിരുന്നതും
ഞാന്‍ കാണാതെ പോയതും
ഈ മുന്നറിയിപ്പു വാക്കുകള്‍ :
'കണ്ണാടിയില്‍ കാണുന്നതെല്ലാം
നിങ്ങള്‍ കരുതുന്നതിനെക്കാള്‍
അടുത്താ, ണരികിലാ, ണോര്‍ക്കുക'
എങ്കിലും,
നിറമില്ലായ്മയെ ഏഴും എഴുപതും
ഏഴായിരവും നിറങ്ങളാക്കുന്ന
സ്ഫടികത്തുണ്ടും തിരയുന്നുണ്ട് ഞാന്‍..
ജീവിക്കാന്‍, മരണമെത്തുവോളം
ജീവിക്കാന്‍, നേര്‍ക്കാഴ്ചയ്ക്കൊരു ജോഡി
കണ്ണു പോര, പിന്നെയോ,
പിന്‍ കാഴ്ച്ചയ്ക്കൊരു കണ്ണാടിയും,
വാര്‍ന്നു വീഴും വെളിച്ചത്തെ
മഴവില്ലഴകായ് മാറ്റുമൊരു ചില്ലു കഷണവും..

Dec 18, 2011

ഒരേ ആകാശം

തമ്മില്‍ പ്രണയിച്ചിരുന്നെങ്കിലും
ഒരാള്‍ മറ്റേയാളെ കൊന്നു..
ചത്ത മറ്റെയാള്‍
കൊടുത്ത കേസില്‍
അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നു
വിശേഷിപ്പിച്ച ജഡ്ജി
കൊലപാതകിയെ ജീവപര്യന്തം
തടവിനു വിധിച്ചു..
ചത്തയാളിന്റെയും
തടവിലിട്ടയാളിന്റെയും
മഴക്കാലങ്ങള്‍ പെയ്തത്
തീത്തുള്ളികള്‍..
അത് ഒരേ ആകാശം
പെയ്തതെന്നു അറിഞ്ഞപ്പോള്‍
അവര്‍ തമ്മില്‍ കണ്ടു..
ഇനി വയ്യ-യെന്നൊരാള്‍
ഇനി വയ്യയെന്നു മറ്റെയാള്‍..
അവരുടെ ഇടയില്‍
ഇല്ലാതിരുന്ന ഇടത്തില്‍
സുതാര്യമായ ചിറകുകള്‍ വീശി
ഒരു ആകാശക്കുഞ്ഞു മൊഴിഞ്ഞു,
വരൂ..

Dec 9, 2011

മോക്ഷമാര്‍ഗം

കടല്‍പ്പാലത്തിലൂടെ കടലിന്നുള്ളിലേക്ക് കടന്നുകയറുക,
അപ്പോള്‍  മറ്റൊരു ലോകത്തിലെത്തും.
ദ്രവിച്ചു തുടങ്ങിയ കൈവരികളില്‍ പിടിച്ചു നില്‍ക്കാം,
ഉപ്പു കാറ്റ് നിങ്ങളെ നോവിച്ചുകൊണ്ടിരിക്കും, പതറരുത്..
ഒരു നില നമുക്ക് കണ്ടെടുക്കാനാകും..
പെട്ടെന്ന് തന്നെ ധ്യാനാവസ്ഥ നിങ്ങള്‍ കണ്ടെത്തും..
(നിങ്ങള്‍ ഒറ്റയ്ക്ക് തന്നെയല്ലേ? സ്വയം ഒന്നുകൂടി ചോദിക്കുക)
ഒന്നുമില്ലായ്മയെ ആണ് നിങ്ങള്‍ ധ്യാനിക്കുക..
ചുവന്നു താഴുന്ന സൂര്യനെ നിങ്ങള്‍ മറക്കും,
ഒരു തിര നിറഞ്ഞു കരയെത്താന്‍ കഴിയാതെ,
സ്വര്‍ണമണിഞ്ഞു നെടുവീര്‍പ്പിടുന്ന
കടലെന്ന കാമുകിയെ നിങ്ങള്‍ മറക്കും,
നനഞ്ഞ ഉപ്പുകാറ്റിനെ മറക്കും,
ദ്രവിച്ച കൈവരിത്താങ്ങിനെ മറക്കും,
കടല്‍പ്പാലം വിട്ടു നിങ്ങള്‍
ഒന്നുമില്ലായ്മയില്‍ നില്‍ക്കും..
നിങ്ങള്‍ ഒന്നും അറിയുകയേ ഇല്ല,
ഒന്നുമൊന്നും ഒന്നുമൊന്നും..
അപ്പോള്‍,
മൌനത്തിന്റെ സംഗീതവും,
നിറമില്ലാത്ത മഴവില്ലും,
നിങ്ങള്‍ അറിയാതെ അറിയും..
അപ്പോള്‍ മഴ പെയ്യും..
നിങ്ങളുടെ നെറ്റിയില്‍,
ഉമ്മ വീഴാത്ത കവിളില്‍,
നഖം വര വീഴ്ത്താത്ത കഴുത്തില്‍,
ഒരിക്കലും ചിരി വിരിയാതിരുന്ന കണ്ണില്‍,
എണ്ണിയെണ്ണി മഴ തുള്ളികള്‍ വീഴ്ത്തും..
ഒരു ചിതല്‍ പുറ്റ് പോലെ അലിഞ്ഞു തീരും..
അത്രയേ ഉള്ളൂ നിങ്ങള്‍,
നിലത്ത്, മഴയില്‍ അലിഞ്ഞ നിങ്ങളെ
മഴയിലലിഞ്ഞ മണ്ണായി പോലും കാണില്ല..
അപ്പോള്‍ മഴയും നിലയ്ക്കും..
പക്ഷെ,
1 . നിങ്ങള്‍ ശരിയ്ക്കും തനിച്ചാവണം
2 . അതില്‍ നിങ്ങള്‍ക്ക് സംശയമരുത്

Nov 28, 2011

അണയിലെ വിള്ളലില്‍ ചെവി ചേര്‍ക്കുമ്പോള്‍..

പറഞ്ഞു വരുമ്പോള്‍,
ഈ അണ കെട്ടിയ ഭൂമി
ഞാന്‍ എന്നില്‍നിന്നും
പാട്ടത്തിനു എടുത്തതാണ്.
മണലില്‍ ചോര കുഴച്ചു
എന്റെ കുന്നുകള്‍ക്കിടയില്‍
ഈ അണ കെട്ടിയതും ഞാന്‍ തന്നെ..
ഒരുപുറം വെള്ളം നിറഞ്ഞു നിറഞ്ഞും,
മറുപുറം മരുഭൂവായും കണ്ടു
ഞാന്‍ നിറഞ്ഞു നിറഞ്ഞിരുന്നു..
തെളിഞ്ഞ നീരൊഴുക്കില്‍ പിന്നെ,
ചെളി കലങ്ങി,
പിന്നെ പായല്‍ കെട്ടി,
മുതലകള്‍ രക്തഗന്ധം തേടി നടന്നു..
കിനിഞ്ഞു കിനിഞ്ഞിറങ്ങും നീര്‍ച്ചാലുകള്‍
മരുഭൂപ്പാതിയെ നനച്ചും, നനവില്‍
ജീവന്റെ പച്ചമുളകള്‍ കിളിര്ത്തും,
എങ്ങുമെത്താതൊടുങ്ങിയും
ഇപ്പോള്‍ പെറ്റിട്ട കുഞ്ഞിനെയെന്ന പോല്‍
ചോര മണക്കും കനിവിന്റെ നീര്‍ച്ചാലുകള്‍..
പൊള്ളുന്ന പാറയില്‍, പൊള്ളും മണലില്‍,
നീരാവിയായൊടുങ്ങും ചാലുകള്‍..

*          *           *            *
മതി!! ഇനിയിത് വയ്യ!!
ഈ അണ ഞാന്‍ പൊട്ടിക്കും,
എന്നില്‍ ഞാന്‍ കെട്ടിയ,
എന്റെ ഒഴുക്കില്‍ ഞാന്‍ കെട്ടിയ
അണ ഞാന്‍ പൊട്ടിക്കും..
എന്റെ അയല്‍ക്കാരന്‍ ഇതൊന്നും
അറിഞ്ഞതുപോലുമില്ല..
എന്റെ ദേശത്തോ,
ആള്‍പ്പാര്‍പ്പുമില്ല!
പക്ഷെ, നിങ്ങള്‍ പേടിക്കണം,
ഞാന്‍ കുത്തിയൊലിച്ചു വരും,
കയങ്ങള്‍ തീര്‍ക്കും, നീലക്കയങ്ങള്‍!
ഞാന്‍ അണ കെട്ടുമ്പോള്‍,
ഇതിലെ ഒഴുകിക്കോ എന്ന് നിങ്ങള്‍
പറഞ്ഞതേയില്ല..
നിങ്ങള്‍ പേടിക്കണം!!

Aug 20, 2011

ഉന്മാദിയുടെ നിലാവിറക്കങ്ങള്‍

സമര്‍പ്പണം:
ചെമ്പനീര്‍പ്പൂവ് ചവിട്ടിയരയ്ക്കുമ്പോഴറിയാം;
അത്ര തുടുത്തതൊന്നുമല്ല, ഉള്ളിലുള്ളതെന്ന്..
ചവിട്ടിയരച്ചില്ലെങ്കില്‍ വഞ്ചിക്കപ്പെട്ടുപോയേനെ..
അലസമായി ഇത് പറഞ്ഞവള്‍ക്ക്..
 *            *                 *
പുലരുന്നത് പതുക്കെയൊന്നുമല്ല;
കറുപ്പിന്‍ ശീല മങ്ങി മങ്ങി,
പകലിന്‍ വെളുപ്പ്‌ പരക്കുകയല്ല;
ഉണരുന്നത് ഉച്ചയിലേക്ക്..
ആരോ (ആരെന്നെനിക്കറിയാം) പിടിച്ച
ഭൂതക്കണ്ണാടിയും കടന്ന്
സൂര്യന്റെ നോട്ടങ്ങള്‍
മേനിയെ പൊള്ളിച്ച്, മണ്ണിനെ പൊള്ളിച്ച്
മനസ്സിനെ പൊള്ളിച്ച്,
വീണ്ടു, മുറക്കം തീര്‍ക്കുന്ന
ശാന്തി തന്‍ കടവെത്തുവോളം..
*           *            *
ശ്ശോ! എന്തോ മറന്നു..
ഓര്‍ത്തെടുക്കാനാവുന്നില്ല,
എന്താ മറന്നതെന്നോര്‍മയില്ല
അത് പിന്നങ്ങനെയാണ് ,
ഓര്‍മ തന്‍ കടവിലെയുച്ച വിട്ടാല്‍,
മറവിതന്‍ കടവിലെ നിലാവിന്റെയുന്മാദം, സുഖം..
*           *           *
പരിചയക്കാര്‍ തീരെയില്ല..
സത്യം പറയട്ടെ, നിങ്ങളെയെനിക്കറിയാം
പക്ഷെ,
നിങ്ങളെ ഞാന്‍ എങ്ങിനെയറിയണമെന്നു
നിങ്ങളാഗ്രഹിക്കുന്നുവോ,
അങ്ങിനെ നിങ്ങളെ എനിക്കറിയില്ല..
അതുകൊണ്ട് നമ്മള്‍ അപരിചിതര്‍..
*          *           *
ഈ വഴി അവസാനിച്ചിട്ടില്ല..
അറ്റത്തു നിന്നും പിന്നെയും വഴികള്‍
മുളയ്ക്കുന്നത് കണ്ടോ..?
ഹോ!! തല പെരുക്കുന്നു..
ഒരു വഴി മാത്രം വളര്‍ന്നു പടര്‍ന്നാല്‍
മതിയായിരുന്നു..
ഇതിപ്പോള്‍, വഴി നിറഞ്ഞ്
നടക്കാന്‍ വഴിയില്ലാതായി..
*          *               *
നീയത് ചെയ്യും-
എന്നെ ജീവനോളം പ്രണയിച്ച നീ
ഒടുവിലിപ്പോള്‍
എന്റെ കിണറ്റില്‍ വിഷം കലക്കും
അതുകൊണ്ട് എന്റെ ദാഹം തീര്‍ക്കാന്‍
ഈ ചേമ്പിലയിലെ ഒരു കുടന്ന വെള്ളം..
*              *              *
അണയാതിരിക്കണം,
ഇനിയും നിലാവ് ഉണ്ണുവാന്‍..
ഇനിയും ഉദയം കാണുവാനല്ല,
പകലിന്‍ വെട്ടത്തിനൊരു പ്രിസം വേണം,
മഴവില്ല് വിരിയിക്കുവാന്‍,
നിലാവിനോ, ഒരുന്മാദിയുടെ ഹൃദയം മതി..

Aug 14, 2011

ഉന്മാദിയുടെ നിലാവിറക്കങ്ങള്‍

സമര്‍പ്പണം:
ചെമ്പനീര്‍പ്പൂവ് ചവിട്ടിയരയ്ക്കുമ്പോഴറിയാം;
അത്ര തുടുത്തതൊന്നുമല്ല, ഉള്ളിലുള്ളതെന്ന്..
ചവിട്ടിയരച്ചില്ലെങ്കില്‍ വഞ്ചിക്കപ്പെട്ടുപോയേനെ..
അലസമായി ഇത് പറഞ്ഞവള്‍ക്ക്..
 *            *                 *
പുലരുന്നത് പതുക്കെയൊന്നുമല്ല;
കറുപ്പിന്‍ ശീല മങ്ങി മങ്ങി,
പകലിന്‍ വെളുപ്പ്‌ പരക്കുകയല്ല;
ഉണരുന്നത് ഉച്ചയിലേക്ക്..
ആരോ (ആരെന്നെനിക്കറിയാം) പിടിച്ച
ഭൂതക്കണ്ണാടിയും കടന്ന്
സൂര്യന്റെ നോട്ടങ്ങള്‍
മേനിയെ പൊള്ളിച്ച്, മണ്ണിനെ പൊള്ളിച്ച്
മനസ്സിനെ പൊള്ളിച്ച്,
വീണ്ടു, മുറക്കം തീര്‍ക്കുന്ന
ശാന്തി തന്‍ കടവെത്തുവോളം..
*           *            *
ശ്ശോ! എന്തോ മറന്നു..
ഓര്‍ത്തെടുക്കാനാവുന്നില്ല,
എന്താ മറന്നതെന്നോര്‍മയില്ല
അത് പിന്നങ്ങനെയാണ് ,
ഓര്‍മ തന്‍ കടവിലെയുച്ച വിട്ടാല്‍,
മറവിതന്‍ കടവിലെ നിലാവിന്റെയുന്മാദം, സുഖം..
*           *           *
പരിചയക്കാര്‍ തീരെയില്ല..
സത്യം പറയട്ടെ, നിങ്ങളെയെനിക്കറിയാം
പക്ഷെ,
നിങ്ങളെ ഞാന്‍ എങ്ങിനെയറിയണമെന്നു
നിങ്ങളാഗ്രഹിക്കുന്നുവോ,
അങ്ങിനെ നിങ്ങളെ എനിക്കറിയില്ല..
അതുകൊണ്ട് നമ്മള്‍ അപരിചിതര്‍..
*          *           *
ഈ വഴി അവസാനിച്ചിട്ടില്ല..
അറ്റത്തു നിന്നും പിന്നെയും വഴികള്‍
മുളയ്ക്കുന്നത് കണ്ടോ..?
ഹോ!! തല പെരുക്കുന്നു..
ഒരു വഴി മാത്രം വളര്‍ന്നു പടര്‍ന്നാല്‍
മതിയായിരുന്നു..
ഇതിപ്പോള്‍, വഴി നിറഞ്ഞ്
നടക്കാന്‍ വഴിയില്ലാതായി..
*          *               *
നീയത് ചെയ്യും-
എന്നെ ജീവനോളം പ്രണയിച്ച നീ
ഒടുവിലിപ്പോള്‍
എന്റെ കിണറ്റില്‍ വിഷം കലക്കും
അതുകൊണ്ട് എന്റെ ദാഹം തീര്‍ക്കാന്‍
ഈ ചേമ്പിലയിലെ ഒരു കുടന്ന വെള്ളം..
*              *              *
അണയാതിരിക്കണം,
ഇനിയും നിലാവ് ഉണ്ണുവാന്‍..
ഇനിയും ഉദയം കാണുവാനല്ല,
പകലിന്‍ വെട്ടത്തിനൊരു പ്രിസം വേണം,
മഴവില്ല് വിരിയിക്കുവാന്‍,
നിലാവിനോ, ഒരുന്മാദിയുടെ ഹൃദയം മതി..

Jul 7, 2011

വാതിലുകള്‍

ചിലര്‍ക്കൊരു വിചാരമുണ്ട്,
വാതിലുകള്‍ തുറക്കാന്‍ മാത്രമുള്ളതാണെന്ന്..
പടിഞ്ഞാറ് വശത്തെ
വാതില്‍ തുറന്നാല്‍ ഒരു പാല കാണാം,
പാലമരം എനിക്കിഷ്ടമാണ്,
പക്ഷെ, നിലാവും മഞ്ഞുമുള്ള രാത്രിയില്‍ മാത്രം..
വാലിളക്കി പാടും കാക്കാതമ്പുരാട്ടിയുടെ
പാട്ടുള്ള പകലുകളില്‍ മാത്രം..
വടക്കുവശത്തെ വാതില്‍ തുറന്നാല്‍ 
തോടും, തോട്ടുവക്കത്തെ കൈതയും,
കൈതപ്പൂവിന്‍ മണവും..
ഈ വാതില്‍ ഞാന്‍ തുറക്കുന്നത്
മഴ പെയ്തു പെയ്തു സ്വയം നിറഞ്ഞ്,
മണ്ണിന്റെ സങ്കടം (ആനന്ദവും)
ചാലിച്ച്, തോട് ചുവന്നൊഴുകുമ്പോള്‍ മാത്രം..
(ഇങ്ങനെയാണ് ഞാന്‍ ; ഒന്ന് പറയുമ്പോള്‍
മറ്റു ചിലതും തോന്നും, പറയും..
സങ്കടവും ആനന്ദവും
വേര്‍തിരിയുന്നതെവിടെയാണ്?
ഞാന്‍ നോക്കിയിട്ട്
വേര്‍തിരിക്കുന്ന ഒരു വര പോലും
കണ്ടതില്ല)
കിഴക്ക്  ദിക്കിലേക്ക് തുറക്കുന്ന വാതില്‍
വെയിലിനെ വീട്ടില്‍ കയറ്റാന്‍ മാത്രം ..
അകത്തു കയറിയ വെയിലിനെ
പുറത്തു വിടാതിരിക്കാന്‍
പിന്നെയതും അടച്ചിടും..
തെക്ക് ദിക്കിലെ വാതില്‍
തുറക്കാറേയില്ല..
സ്വപ്നങ്ങളുടെ കല്ലറകള്‍
എന്നെ നോക്കി ജീവിതം, ജീവിതമെന്ന്
ഉരുവിടുന്നത് കാണാതെ തന്നെ
എനിക്കറിയാം..
ഞാന്‍ വാതിലുകള്‍
അടച്ചുകൊണ്ടേയിരിക്കുന്നു,
പിന്നെയൊരു കാര്യമുണ്ട്,
തുറക്കപ്പെടാത്ത വാതിലുകളില്‍
ആരുമാരും മുട്ടാതെ വരുമ്പോള്‍
ആര്‍ക്കും വേണ്ടി  ഈ വാതിലുകള്‍
തുറക്കേണ്ടി വരില്ല,
നിങ്ങളുടെ സ്വാതന്ത്ര്യം
എന്റെ വാതിലുകള്‍ക്ക് പുറത്ത്
എന്റെ സ്വാതന്ത്ര്യം അടഞ്ഞ
വാതിലുകള്‍ക്കകത്ത്‌..
(പിന്നെയും ഞാന്‍ : ഈ സ്വാതന്ത്ര്യവും
ബന്ധനവും വേര്‍തിരിയുന്നതെവിടെയാണ്?)
എനിക്കറിയാം, ഈ വാതിലുകള്‍ക്ക് പുറത്ത്
(ചിലപ്പോള്‍ കാണപ്പെടില്ലെങ്കിലും )
ഇതിലും വലിയ വാതിലുകളുണ്ട്,
അവ തുറക്കാറുണ്ടോ?
ആര്‍ക്കറിയണം!!
നിങ്ങള്‍ എന്റെ ചെറിയ വാതിലില്‍
നോക്കിയിരുന്നോളൂ..

വാതിലുകള്‍ അടയ്ക്കാനും കൂടെ
ഉള്ളവയാണ്..

Jun 27, 2011

മുള്ളും പൂവും : ഒരു തടവറക്കവിത

ഇവിടെ സുഖമാണ്..
ഈ മതിലുകള്‍ക്കുള്ളില്‍,
ഈ മുള്ള് ചില്ലകളില്‍ പൂക്കുന്ന 
പനിനീര്‍പ്പൂക്കള്‍ക്ക്
മൃതസഞ്ജീവനിയുടെ ഗന്ധമാണ്..
മതിലുകള്‍ക്കുള്ളിലെ 
തുരുമ്പിച്ച അഴികള്‍ക്കുള്ളില്‍
അതിനേക്കാള്‍ സുഖമാണ്..
അഴികള്‍ക്കുള്ളിലോ, വെറും നിലത്ത്,
കറുത്ത കമ്പിളിക്കുള്ളില്‍ 
ഇരുട്ടിനെ കണ്ട്, ശ്വാസത്തെ ശ്വസിച്ച്,
സുഖമായി കഴിയാം..
നിങ്ങളുടെ ചോദ്യക്കണ്ണിലെ
തിളക്കം എനിക്കറിയാം,
ശരിയാണത്‌,
ഈ തടവ്‌ ഞാന്‍ വിധിച്ചത്,
കുറ്റം ചെയ്യാത്തവന്റെ
തടവ്‌ ദിനങ്ങള്‍ സുഖകരം..
*        *          *             *

നീ ഒരു തടവറയാണ്..
നിന്റെ ഇളം ചിരി
ചാട്ടവാറടിയാണ് ..
നിന്റെ വാക്കുകള്‍
ഇരുമ്പഴികള്‍..
നിന്റെ സ്വപ്നങ്ങളുടെ
മുള്‍ച്ചില്ലകളില്‍
എനിക്ക് പൂക്കണം..
ഈ കല്‍ചുമരുകളില്‍
ചെവി ചേര്‍ത്താല്‍
നിന്റെ മൊഴി..
ഈ വായുവിലാകെ
നിന്റെ മണം..
ആര്‍ക്കു വേണം,
നിങ്ങളുടെ സ്വാതന്ത്ര്യം?
ഈ ജീവപര്യന്തം
എന്റെ ജന്മാവകാശം..
ഈ തടവ്‌
എന്റെ ഉന്മാദം.. 
*            *              *                *
ഈ തടവറ
ഞാന്‍ തെരഞ്ഞെടുത്തതാണ്..
ഇത് എന്റെ
സ്വാതന്ത്ര്യമാണ്..
ഇതിനു പുറത്താണ്
എന്റെ തടവറ..
ഈ ചില്ലയിലെ
കൂര്‍ത്ത മുള്ളുകള്‍
എന്റെ ഹൃദയത്തെ
കൊളുത്തി വലിക്കാനുള്ളതാണ്
ഇന്ന് രാവിലെയും
ഞാനതിനു നനച്ചതേയുള്ളൂ..
നിങ്ങള്‍ ശ്രദ്ധിച്ചോ?
നനച്ചത്‌ ഞാനാണ്..

---------------------------------------------------------------------------------------------
(ഹൂ വാണ്ട്സ് ഫ്രീഡം എന്ന് ചോദിച്ചത് ബഷീര്‍..  ദുരന്തങ്ങള്‍ സ്വയം തെരഞ്ഞെടുക്കുന്നതാണെന്നു ജിബ്രാന്‍..)

Jun 18, 2011

ഓര്‍മച്ചില്ലയിലെ ഉമ്മപ്പഴം

പലതും മറന്നുപോകുന്നതാണ്
അസുഖമെന്നു പറഞ്ഞപ്പോള്‍,
ഡോക്ടര്‍ ചിരിച്ചു,
കൂടെ പഠിച്ച രജനിയാണത്രെ,
അവള്‍..
*          *            *          *

വരച്ച വരകളും, നട്ട മരങ്ങളും,
നിര്‍മിതികളും, വഴികളും
മായ്ക്കാന്‍ വരുന്ന 
സുനാമിത്തിരകളാണോര്‍മകള്‍.
വിലങ്ങനെ / കുറുങ്ങനെ /
തെന്നിത്തെന്നി / വളഞ്ഞു തിരിഞ്ഞു /
ചാടിച്ചാടി ...
എങ്ങിനെയോടിയാലും 
രക്ഷപ്പെടില്ല, പിടികൂടും..
തീരത്തെ തരിശാക്കി,
(നനവ്‌ മാത്രം ബാക്കിയാക്കി)
തിരകള്‍ മടങ്ങും..
പിന്നെയും തീരത്തിരിക്കും..
കാത്തിരുന്നില്ലെങ്കിലും തിരകള്‍ വരും..
പിന്നെയും, പിന്നെയും, പിന്നെ,
പിന്നെയും..
*       *        *         *         *

ഉറക്കമുണരുമ്പോള്‍, 
തിരയടങ്ങിയിരിക്കുന്നു.
ഏകാദശി നോല്‍ക്കാത്ത 
കള്ളനായ, കപടനായ 
രണ്ടാമത്തെ കാക്കയെപ്പോലെ,
കാത്തിരുന്നു നോക്കി..
ഇല്ല, തിരയടങ്ങിയിരിക്കുന്നു..
കടലിലേക്ക്‌ നടന്നുനോക്കി..
തിരകള്‍ വലിഞ്ഞു വലിഞ്ഞു പോകുന്നു..
പിടിതരാതെ പോകുന്നു..
എണ്ണയിട്ട കള്ളനെപ്പോലെ
വഴുതി വഴുതിപ്പോകുന്നു..
ഇനിയൊരു വിരല്‍ത്തുമ്പു താ,
ഞാനൊന്ന് തിരിച്ചു കയറട്ടെ..
*            *                 *                 *

കിതച്ച്‌, വിയര്‍ത്ത്, വിറച്ച്,
ഞാനിരുന്നു..
ചേര്‍ത്ത് പിടിച്ച്, 
നെറ്റിയില്‍ 
ഡോക്ടറുടെ ഒരുമ്മ..
'ഇനി പുതിയ ഓര്‍മ്മകള്‍ 
തുടങ്ങട്ടെ' യെന്ന്..

ഓര്‍മച്ചില്ലകളില്‍
ഇങ്ങനെയൊരുമ്മപ്പഴം
തിരഞ്ഞു ഞാനിരുന്നു...

May 25, 2011

അഴിമുഖത്തെ ലോറ

ലോറ, 
നേരമുണ്ടെങ്കില്‍, അഴിമുഖത്ത് നില്‍ക്കാം..
ഒരു കണ്‍വെയര്‍ ബെല്‍ട്ടിലെന്ന പോല്‍ 
പുഴയിലൂടെ വരുന്നത് കണ്ടോ,
പാതി കരിഞ്ഞ മരത്തടികള്‍,
ചത്ത പെരുമ്പാമ്പ്‌ ഒരെണ്ണം ,
ഒറ്റച്ചെരുപ്പുകള്‍ ..
പുഴയുടെ തള്ളലിനെയും കടന്നു 
കടലിന്റെ തലോടലുകള്‍,
ഓരോ തിരയും വലിയുമ്പോള്‍
തങ്ങള്‍ക്കെന്തെങ്കിലുമെന്നു  നിനച്ചു  
ഇറങ്ങിവരുന്ന കറുത്ത പക്ഷികള്‍..
ലോറ, അവ കാക്കകളല്ല..
 
അഴിമുഖത്ത്
പുഴ / കടല്‍ വേഴ്ച കണ്ടു
കണ്ടുമടുത്തു വൈരാഗികളായ
വൃദ്ധ ശിലകളെ നീ കണ്ടോ?
കഴിഞ്ഞ വേലിയേറ്റത്തിന്റെ
നനവ്‌ ചുളിവുകളില്‍ അവ പേറുന്നുണ്ട്
നനഞ്ഞ വായുവെന്നു നീ
ചിരിക്കുകയാണോ?

കെട്ടഴിഞ്ഞ മുടി പറത്തി
നീള്‍, നീലക്കണ്ണില്‍ ചിരിച്ച്
കടല്‍ക്കാറ്റെടുക്കാത്ത
ഇലഞ്ഞിപ്പൂമണത്തില്‍
ലോറ, നീ നില്‍ക്കുമ്പോള്‍,
എനിക്ക് മാത്രമറിയുന്നൊരിടം
നിനക്ക് മാത്രം കാട്ടിത്തരാം..

നനഞ്ഞ വായുവില്‍,
നനഞ്ഞ,
വൃദ്ധ ശിലകള്‍ക്ക്‌ നടുവില്‍,
നനഞ്ഞ മണലിലൊരിടം
ലോറ, നീ കണ്ടോ..
അവിടെ നിനക്കൊരുമ്മ
ഞാന്‍ കാത്തു വെച്ചിട്ടുണ്ട്..
പകരം,
നിന്റെ കോമ്പല്ലുകള്‍
എന്റെ കഴുത്തിലാഴ്ത്തുക..
നനഞ്ഞ,
വെള്ള മണലില്‍,
എന്റെ വിളര്‍ച്ച
ആരും
തിരിച്ചറിഞ്ഞേക്കില്ല..
 

May 19, 2011

മനുഷ്യര്‍ പാര്‍ക്കുമിടങ്ങള്‍














അഹംഭാവത്തിനു ഒരു അതിര് വേണ്ടേ?
ചൊവ്വയിലും ചന്ദ്രനിലും പോയി
വെള്ളവും ജീവനും തിരയുന്നു!!
അവിടെ മണ്ണില്‍ നനവുണ്ടത്രേ..
അവിടെ നീര്‍ച്ചാലുകള്‍ കണ്ടത്രെ..
അതുകൊണ്ട് ജീവന് സാധ്യതയുണ്ടത്രേ
ഇനി,
എനിക്കുത്തരം തരൂ..
കൊഞ്ഞനം കുത്താതെ..
ഇവിടെ, ഭൂമിയില്‍,
മനുഷ്യര്‍ പാര്‍ക്കുമിടങ്ങള്‍
ഒക്കെ നിങ്ങള്‍ കണ്ടെത്തിയോ?

ചരടുകളെല്ലാം അറ്റുപോയും,
കണ്ണില്‍ കനല്‍ ബാക്കി വെച്ചും,
ഒരു മരുപ്പച്ച പോലും കാണാതെ,
നടന്നും (ഇഴഞ്ഞും),
കരയാതെ കണ്ണുനീര്‍ വറ്റിയും,  
വാഴ്വിന്റെ വിയര്‍പ്പൂ നീരൂറി
മുറിവുകളില്‍ എരിവേറ്റിയും 
മുള്ളിന്‍ കിരീടം വകഞ്ഞുവെച്ച
ചോരച്ചാലില്‍ കണ്ണ് മങ്ങിയും,
കുടഞ്ഞെറിയുമോര്‍മതന്‍  
മുള്‍പ്പടര്‍പ്പോടു തെല്ലു കലഹിച്ചും,
പിന്നെയും വീഴാതെയും,
(നിങ്ങള്‍ കാണുന്നുണ്ടോ?) 
വീഴാതെയും !!
ഒരാള്‍ പോകുന്നുണ്ട്..

അയാള്‍ പാര്‍ക്കുമിടം,
എനിക്കറിയാം..
അഹങ്കാരികളെ,  
നിങ്ങള്‍ക്കറിയുമോ?

May 2, 2011

മുറിവുകള്‍













മുറിവുകള്‍,
ചോരയൊലിച്ചും തോല് വകഞ്ഞു-
മിറച്ചി തെറിച്ചും മുറിവുകള്‍,
ആകാശത്തിന്‍ ചെരിവില്‍,
അസ്തമനത്തിന്‍ മുറിവുകള്‍, 
പൊട്ടിയൊലിച്ച് പുളച്ചു മദിച്ചു വരും
നാടന്‍ തോട്ടിലെ 
നില്ക്കാ മഴ തന്‍ മുറിവുകള്‍,
പെയ്യാ മഴയുടെ വരവും കാത്തി-
ട്ടകമേ വിങ്ങും കിളിയുടെ പാട്ടില്‍ 
സൂചി നിറച്ചു തറഞ്ഞൊരു
മണ്ണിന്‍ മുറിവുകള്‍,
കൂടെയൊരാളെ പരതി, പ്പരതി,
കണ്ണ് കഴച്ച്
കണ്ണീര്‍ച്ചാലില്‍ തോല് കുഴിഞ്ഞ്
കണ്ണീര്‍ നീറും
വാഴ്വിന്‍ മുറിവുകള്‍,
കൈയില്‍, പുണരും കൈയില്‍,
ചുണ്ടില്‍, കണ്ണില്‍,
കവിളില്‍, കള്ളിച്ചെടിയുടെ
മുള്ള് നിറച്ചു പുണര്‍ന്നൊരു
വള്ളി ച്ചെടിതന്‍ 
പരിഹാസത്തിന്‍ മുറിവുകള്‍,

ഒന്നറിയാമോ, 
കണ്ണില്‍ നിന്നുതിരും
സങ്കടനീരില്‍, 
ജന്മം പണിയാന്‍
കാണാ ഗ്രന്ഥികളൊഴുക്കും
വിയര്‍പ്പിന്‍ നീരില്‍,
ഉപ്പിന്‍ തരികള്‍,
ചോരയൊലിക്കും മുറിവില്‍
തേയ്ക്കാന്‍, 
ഉപ്പിന്നെരിവില്‍, ചൂടില്‍,
ഒറ്റയ്ക്ക് തുഴഞ്ഞേ പോകാം,
പേരറിയാത്ത  മരുന്നല്ല,
എല്ലാ മുറിവുമുണക്കും
കറുത്ത മരുന്നിനു 
നിന്നെക്കിട്ടും..

Mar 30, 2011

കിണര്‍ കുഴിക്കുന്നവരോട്..

കിണര്‍ കുഴിക്കുന്നവരേ,
ചില ഉപദേശങ്ങള്‍ തരാം..
കിണര്‍ കുഴിക്കാന്‍ സ്ഥലം കണ്ട്
കുറ്റിയടിച്ച്
കപ്പിയുറപ്പിച്ചു
തടിച്ച കയറില്‍ പാട്ട കെട്ടിയിറക്കി
കുഴിയിലെ പാറയും കല്ലും ചെളിയും
കോരിക്കോരി മുകളിലെത്തിച്ചാല്‍,
കുഴിച്ചു കുഴിച്ചു പോയാല്‍ 
വെള്ളം കാണുമെന്നു
നിങ്ങള്‍ പറയും..
കുറ്റം പറയുന്നില്ല,
അതാണ്‌ നിങ്ങള്‍ പഠിച്ചത്..
എന്നാല്‍ അങ്ങിനെയല്ല,

കുഴിക്കുന്നവന്റെ ദാഹം കണ്ട്,
അവന്റെ കണ്ണിലെ വരള്‍ച്ച കണ്ട്,
വാഴ്വിലെ നീര് വറ്റുന്നത് കണ്ട്,
കരളിലെ പച്ചപ്പ്‌ വാടുന്നത് കണ്ട്,
ഹൃദയ താളത്തിന്‍ 
ഇടവേള കൂടുന്നതുകണ്ട്,
(അറിയുമോ, കനിവാണീ ഭൂമി)
നെഞ്ഞിനുള്ളില്‍ തിളയ്ക്കുന്ന
ലാവയ്ക്ക് മുകളിലൂടെ
സ്നേഹത്തിന്‍ തണുപ്പാര്‍ന്ന
ഒരു നീര്‍ച്ചാല് പറഞ്ഞയക്കും
കനിവാര്‍ന്ന ഭൂമി..
അവള്‍ക്കുള്ളിലോ,
എടുത്താലും കൊടുത്താലും 
തീരാത്ത നീര്‍ച്ചാലുകള്‍..

എന്നുവെച്ച്‌,
ദാഹമാര്‍ന്ന കണ്ണുകളുമായ്
വെയിലില്‍ വാടും പച്ചപ്പ്‌ പേറും
കരളുമായ്‌,
മോഹിച്ച്‌ മോഹിച്ച്‌ 
ഒരു മനസ്സില്‍ കുഴിച്ചുനോക്കൂ,
വെള്ളം തിരഞ്ഞു നോക്കൂ,
അവള്‍ പറഞ്ഞയക്കും,
കരളുരുക്കും ലാവതന്‍ 
പ്രവാഹത്തെ,
നിങ്ങളെ മാത്രമല്ല,
നിങ്ങളിലേക്കുള്ള വഴികളെപ്പോലും 
ഉരുക്കിക്കളയും..

മണ്ണില്‍ കുഴിച്ചാലും
മനസ്സില്‍ കുഴിക്കരുത്‌..

Mar 21, 2011

സങ്കടത്തിന്റെ നിറം

സങ്കടം വരും
ജന്മത്തിന്‍ പളുങ്കുപാത്രം നിറയെ,
അറിയുമോ നിനക്ക്,
കട്ടച്ചോരയുടെ നിറമാണ്, പിന്നെ, 
വീഞ്ഞിന്റെ മണവും ലഹരിയും..
കണ്ണുനീരിന്‍ നിറമില്ലായ്മയല്ല,
ഉച്ചവെയിലിന്‍ മൂര്‍ച്ചയില്‍ 
തിളച്ചു തിളച്ചു തിളച്ച്
കുറുകിക്കുറുകി വറ്റും
വെറുമൊരു പാടയായി,
പിന്നെ, എനിക്കറിയില്ല,
എപ്പോഴാണ് ആ നേര്‍ത്ത പാട
എന്റെ ഹൃദയച്ചുവപ്പാകുന്നത്?
വാഴ്വിന്‍ മീതെയല്ല,
ഉള്‍ത്തൊലിയായ്‌ മാറും..
ഞരമ്പുകള്‍ ഉള്ളില്‍ പടരും, പിണയും..
ചുവപ്പ്, ലഹരി, മണം
അത് എന്നിലുണ്ട്..
നോക്കൂ, അതെന്നിലുണ്ട്..
നോക്കാതെ പോകുന്നവളെ,
നിന്റെ തലയില്‍ 
ഇടിത്തീ വീഴട്ടെ..
നിന്റെ സങ്കടത്തിനു
വെറും കണ്ണുനീരിന്റെ
നിറമില്ലായ്മയാകട്ടെ..